Friday, July 16, 2010

P. Viswambharan as Journalist

പത്രപ്രവര്‍ത്തനം
 
സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ഓഫീസ്‌ സെക്രട്ടറി എന്നനിലയില്‍(1945) അവിടെ താമസമാക്കിയ വിശ്വംഭരന്‌ മറ്റൊരു ചുമതല കൂടി ലഭിച്ചു. പട്ടം താണുപിള്ളയോടൊപ്പം യാത്ര ചെയ്യുക, അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എഴുതിയെടുത്ത്‌ പത്രമാഫീസുകളില്‍ എത്തിക്കുക. പി. വിശ്വംഭരന്റെ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപടി ഇതായിരുന്നു. ഈ കാലയളവില്‍ത്തന്നെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഒളിവില്‍പ്പോയും ചില പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം തയാറായി. ഈ നാളുകളില്‍ യാതൊരു വരുമാനവുമില്ലായിരുന്നുഎന്നുമാത്രമല്ല വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചുപോലും യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അന്ന്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയായിരുന്ന സി. നാരായണപിള്ള ഈ ബുദ്ധിമുട്ടിനൊരു പരിഹാരമുണ്ടാക്കി. മലയാളി ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനായി നിയമനം സംഘടിപ്പിച്ചുകൊടുത്തു. മാസശമ്പളം 50 രൂപ. അന്നത്തെ പ്രധാനവാര്‍ത്തകള്‍ ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റവും സഞ്ചാരപരിപാടികളുമായിരുന്നു. പ്രസ്‌ റൂമിലിരുന്ന്‌ ഇത്‌ പകര്‍ത്തി എഴുതുകയായിരുന്നു മുഖ്യജോലി. ദിവാന്റെ പ്രസംഗമായിരുന്നു ഏറ്റവും വലിയ രാഷ്‌ട്രീയറിപ്പോര്‍ട്ട്‌. പക്ഷെ ആറുമാസത്തിനകം തന്നെ മലയാളി വിടേണ്ടിവന്നു. അതിനിടയാക്കിയ സംഭവം വിശ്വംഭരന്‍ ഇങ്ങനെ വിവരിക്കുന്നു:
``മലയാളിയുടെ ലേഖകനായ ഞാന്‍ ഒരിക്കല്‍ ഒരു കടുംകൈചെയ്‌തു. സി.പി ക്കെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി പാസ്സാക്കിയ ഒരു പ്രമേയം അതേപടി പത്രത്തില്‍ കൊടുത്തു. ഫാക്‌ട്‌, ഫിറ്റ്‌ തുടങ്ങിയ സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങളുടെ മാനേജിംഗ്‌ ഏജന്‍സി, മദ്രാസിലെ ശേഷസായി ബ്രദേഴ്‌സിനു നല്‌കുന്നതില്‍ ഉത്‌കണ്‌ഠ രേഖപ്പെടുത്തുന്നതായിരുന്നു പ്രമേയം. തിരുവിതാംകൂറിന്റെ സമ്പത്തുമുഴുവന്‍ മൈലാപ്പൂര്‍ക്കാരനായ ദിവാന്‍ മദ്രാസിലേക്കു കടത്തുന്നു എന്ന്‌ ആ പ്രമേയത്തില്‍ ആരോപിച്ചിരുന്നു. വാര്‍ത്തവന്നതോടെ മലയാളിയുടെ ലൈസന്‍സ്‌ റദ്ദാക്കുമെന്ന്‌ ഭീഷണിയുണ്ടായി. ഒന്നുകില്‍ ലേഖകനായ വിശ്വംഭരനെ പിരിച്ചുവിടുക അല്ലെങ്കില്‍ പത്രം അടച്ചുപൂട്ടുക ഇതായിരുന്നു സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം. പത്രം ഉടമ എന്നെ വിളിച്ച്‌ അഭിപ്രായമാരാഞ്ഞു. പത്രം നിലനില്‍ക്കണം, അതിന്‌ ഞാന്‍ പിരിഞ്ഞു പൊയ്‌ക്കൊള്ളാമെന്ന്‌ സമ്മതിച്ചു.'' അങ്ങനെ മലയാളിയിലെ പത്രപ്രവര്‍ത്തനം അവസാനിച്ചു.
മലയാളിയില്‍ നിന്ന്‌പിരിഞ്ഞ്‌ അധികംവൈകാതെതന്നെ കോണ്‍ഗ്രസ്‌ നേതാക്കളുടെ സഹായത്തോടെ മാതൃഭൂമിയുടെ പാര്‍ട്ട്‌ടൈം ലേഖകനായി നിയമിക്കപ്പെട്ടു. അന്ന്‌ കോഴിക്കോട്ടുനിന്നുമാത്രം പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമിക്ക്‌ വാര്‍ത്തകളയച്ചിരുന്നത്‌ പ്രധാനമായും തപാലിലൂടെയായിരുന്നു. എന്നാല്‍ വളരെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ടെലിഗ്രാം വഴി അയയ്‌ക്കുന്ന പതിവുമുണ്ടായിരുന്നു. നാല്‌ വര്‍ഷത്തോളം മാതൃഭൂമിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ അയച്ച ഏറ്റവും പ്രധാന വാര്‍ത്ത സി.പി.യെ വെട്ടിയ സംഭവത്തിന്റെ റിപ്പോര്‍ട്ടായിരുന്നു. അവിശ്വസനീയമായ ആ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രപ്രതിനിധി വിശ്വംഭരനായിരുന്നു. യു.എന്‍.ഐ യുടെ മുന്‍ഗാമിയായ യു.പി.ഐ യുടെ ലേഖകനായും പ്രവര്‍ത്തിക്കുകയായിരുന്നു അന്ന്‌ വിശ്വംഭരന്‍. 1949-ല്‍ തിരു-കൊച്ചി ലയനത്തോടെ മാതൃഭൂമിക്ക്‌ തിരുവനന്തപുരത്ത്‌ ഒരു ബ്യൂറോ ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ ചുമതല ലഭിച്ചത്‌ ചൊവ്വര പരമേശ്വരനായിരുന്നു. ബ്യൂറോ ഓഫീസില്‍ ചൊവ്വരയുടെ സഹായിയായി പ്രവര്‍ത്തിക്കണമെന്നു നിര്‍ദ്ദേശം വന്നെങ്കിലും വിശ്വംഭരന്‍ അതുനിരസിച്ച്‌ മാതൃഭൂമി വിട്ടു.
സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തിയിരുന്ന സ്വതന്ത്രകാഹളത്തിലും ഏ.പി. ഉദയഭാനു പ്രസിദ്ധീകരിച്ചിരുന്ന `പ്രബോധ'ത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍ ഈ പത്രങ്ങളെല്ലാം അല്‌പായുസ്സുകളായിരുന്നു. ഇവയില്‍നിന്നു പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ ആയിരുന്ന ശങ്കുണ്ണിപ്പിള്ള കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധുവില്‍ പാര്‍ട്ട്‌ ടൈം ലേഖകനായി ചേര്‍ന്നത്‌. 1954വരെ ദേശബന്ധുവിന്റെ രാഷ്‌ട്രീയറിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. 1954-ലെ പട്ടം മന്ത്രിസഭ പി.എസ്‌.പി യുടെ ദേശസാല്‍ക്കരണ നയമനുസരിച്ച്‌ കോട്ടയത്തെ ചില സ്വകാര്യ ബസ്‌റൂട്ടുകള്‍ ദേശസാല്‍ക്കരിച്ചു. ഒരു സ്വകാര്യ ബസ്‌ കമ്പനി (സ്വരാജ്‌ കമ്പനി) ഉടമസ്ഥനും കൂടിയായ ശങ്കുണ്ണിപ്പിള്ള ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ മന്ത്രിസഭയോടും അതിനു വേണ്ട സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ അന്ന്‌ എം.എല്‍.ഏ ആയിരുന്ന പി. വിശ്വംഭരനോടും ആവശ്യപ്പെട്ടു. എന്നാല്‍ അത്‌ പാര്‍ട്ടിയുടെ ദേശീയനയത്തിന്റെ ഭാഗമാണെന്നുപറഞ്ഞ്‌ വിശ്വംഭരന്‍ അതിലിടപെടാതെ ഒഴിഞ്ഞുമാറി. അടുത്തമാസം ആദ്യം പ്രതിഫലത്തുകയോടൊപ്പം ഒരു കത്തും ലഭിച്ചു. അതില്‍ `താങ്കളുടെ സേവനം അവസാനിപ്പിക്കുന്നു' എന്ന്‌ രേഖപ്പെടുത്തിയിരുന്നു. അതോടെ, സജീവപത്രപ്രവര്‍ത്തനം അവസാനിച്ചു. എങ്കിലും യു.പി.ഐ യില്‍ 1958 വരെ തുടര്‍ന്നു. ഈ കാലയളവില്‍ പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു ട്രേഡ്‌ യൂണിയന്‍ സംഘടിപ്പിക്കുന്നതിനുമുന്‍കൈയെടുത്തു. ഇന്ത്യയില്‍ത്തന്നെ ആദ്യത്തെ സംരംഭമായിരുന്നുഅത്‌. അങ്ങനെ സംഘടിപ്പിക്കപ്പെട്ട തിരു-കൊച്ചി വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌സ്‌ യൂണിയന്റെ ആദ്യത്തെ സെക്രട്ടറി പി. വിശ്വംഭരനായിരുന്നു.

Strike for High Court

ഹൈക്കോടതി സമരം-1956
തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോജിപ്പിച്ചുകൊണ്ട്‌ 1949-ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചിരുന്നല്ലോ. ഈ സംയോജനത്തോടെ സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തായി. ഇതിനെ തുലനംചെയ്യാന്‍ ഹൈക്കോടതി കൊച്ചിക്കുനല്‌കണമെന്ന്‌ ധാരണയുണ്ടായി. എങ്കിലും ഹൈക്കോടതിയുടെ ഒരു ബഞ്ച്‌ 1954-ല്‍ പട്ടം മന്ത്രിസഭയുടെകാലത്ത്‌ തിരുവനന്തപുരത്ത്‌ സ്ഥാപിച്ചു. എന്നാല്‍ ഐക്യകേരളപ്പിറവിയോടെ അന്നത്തെ പ്രസിഡന്റ്‌ ഭരണക്കാര്‍ ബഞ്ച്‌ പിന്‍വലിച്ചു. തുടര്‍ന്ന്‌ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും അഭിഭാഷകരുടെയും ഒരു ഐക്യമുന്നണി രൂപീകരിച്ച്‌ ഹൈക്കോടതി ബഞ്ചിനുവേണ്ടി സമരം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സത്യഗ്രഹങ്ങളും യോഗങ്ങളും ബന്തുകളും സംഘടിപ്പിക്കപ്പെട്ടു. അന്ന്‌ ഹൈക്കോടതി സമരസമിതി നേതാക്കള്‍ പ്രസംഗിക്കുന്നു എന്നുകേട്ടാല്‍മതി നൂറുകണക്കിന്‌ ആളുകള്‍ കൂടുമായിരുന്നു. പ്രാസംഗികര്‍ ആരെന്നു മുമ്പേതന്നെപ്രഖ്യാപിച്ചാല്‍ അവരെ അറസ്റ്റുചെയ്യുന്ന രീതിയുണ്ടായിരുന്നു. അതുകൊണ്ട്‌ പ്രാസംഗികരെ മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ല. സമയമാകുമ്പോള്‍ പ്രാസംഗികര്‍ വന്ന്‌ പ്രസംഗിച്ചു പോകും. അന്ന്‌ തിരുവനന്തപുരം ജില്ല മുഴുവന്‍ നടന്ന്‌ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പി. വിശ്വംഭരന്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ഒരു ദിവസം പഴവങ്ങാടി മൈതാനത്തു നടന്ന യോഗത്തെ അഭിസംബോധനചെയ്യാന്‍ നിയോഗിക്കപ്പെട്ടത്‌ വിശ്വംഭരനായിരുന്നു. ആ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്‌ത്‌്‌ തിരുവനന്തപുരം സബ്‌ജയിലിലേക്കയച്ചു. വിചാരണത്തടവുകാരനായി ജയില്‍വാസമനുഷ്‌ഠിയ്‌ക്കുന്നതിനിടയ്‌ക്കാണ്‌ 1957-ലെ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തെുവരുന്നത്‌. ജയിലില്‍കിടന്നുകൊണ്ടുതന്നെ അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വോട്ടെടുപ്പിന്‌ ഒരാഴ്‌ചമാത്രമുള്ളപ്പോഴാണ്‌ ജയില്‍മോചിതനായത്‌. കമ്മ്യൂണിസ്റ്റുകള്‍ മുന്നേറ്റം കുറിച്ച ഈ തെരഞ്ഞെടുപ്പില്‍ പി.വിശ്വംഭരന്‍ പരാജയപ്പെട്ടു. മണ്‌ഡലങ്ങളുടെ പുനര്‍വിഭജനം പരാജയത്തിനുപ്രധാന കാരണമായി. പി.വിശ്വംഭരനെ തോല്‍പ്പിച്ച്‌ അവണാകുഴി സദാശിവന്‍ അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

Thursday, July 15, 2010

P.Viswambharan In Parliament

പാര്‍ലമെന്റിലേയ്‌ക്ക്‌


രണ്ടു വര്‍ഷത്തോളമുള്ള ഒരിടക്കാലം പ്രസിഡന്റ്‌ ഭരണത്തിന്‍കീഴില്‍കഴിഞ്ഞ കേരളം 1967-ലെ നാലാം പൊതു തെരഞ്ഞെടുപ്പിനു സജ്ജമായി. ഇക്കുറി പി. വിശ്വംഭരനു ലഭിച്ച ദൗത്യം അതുവരെയുളളതില്‍നിന്നുവ്യത്യസ്‌തമായിരുന്നു. തിരുവനന്തപുരം പാര്‍ലമെന്റ്‌ മണ്‌ഡലത്തെ പ്രതിനിധീകരിച്ച്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കുക. ദൗത്യം ഏറ്റെടുത്ത വിശ്വംഭരനു നേരിടേണ്ടിവന്നത്‌ പഴയ പ്രതിയോഗിയായ ജി.ചന്ദ്രശേഖരപിള്ളയെത്തന്നെയായിരുന്നു. ഈ കാലത്തിനിടയ്‌ക്ക്‌ തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ ബഹുദൂരം പിന്നിട്ടിരുന്ന ശ്രീ. വിശ്വംഭരന്‍ ചന്ദ്രശേഖരപിള്ളയ്‌ക്കുചേര്‍ന്ന എതിരാളിയായിക്കഴിഞ്ഞിരുന്നു. ആദ്യവസാനം പ്രവചനാതീതമായ മത്സരമായിരുന്നുഅത്‌. എങ്കിലും അവസാനം നേരിയ ഭൂരിപക്ഷത്തിനു പി. വിശ്വംഭരന്‍ ജയിച്ചു. മത്സരഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അത്‌ കേരള സോഷ്യലിസ്റ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിളവെടുപ്പായി. ഇരുപത്‌ അസംബ്ലി സീറ്റുകളും മൂന്നു ലോക്‌സഭാ സീറ്റുകളും പാര്‍ട്ടി നേടി.

സംഭവബഹുലമായിരുന്നു നാലാം ലോക്‌സഭയുടെ കാലാവധി. കോണ്‍ഗ്രസ്സിലെ ഭിന്നിപ്പും ഒരു സ്വേച്ഛാധിപതിയുടെ ഊര്‍ജ്ജസമാഹരണവുമെല്ലാം ഈ സഭയിലാണ്‌ ഇന്തൃ ദര്‍ശിച്ചത്‌. ആ കാലഘട്ടം വരെ കോണ്‍ഗ്രസ്‌ പാര്‍ട്ടി വ്യക്തിത്വമുള്ള നേതാക്കളുടെ സംഘടനയായിരുന്നെങ്കില്‍ അക്കാലം മുതല്‍ അത്‌ അടിമകളുടെ കൂടാരമായി അധഃപതിക്കുകയായിരുന്നു. അധികാരം തലയ്‌ക്കു പിടിച്ച~ഒരസാധാരണ സ്‌ത്രീയുടെ കുഞ്ഞാട്ടിന്‍പറ്റമായി മാറി കോണ്‍ഗ്രസ്‌. വ്യക്തിത്വത്തിന്റെ ഒരംശമെങ്കിലും അവശേഷിച്ചിരുന്നവര്‍ ഈ അടിമക്കൂടാരംവിട്ടു പുറത്തുപോയി. അവര്‍ക്കുപക്ഷെ വേണ്ടത്ര പ്രാണവായുനല്‌കാന്‍ ജനങ്ങള്‍ തയ്യാറായില്ല. അങ്ങനെ 1975-ലെ ദുരന്തം ഏറ്റുവാങ്ങാന്‍ ജനം ഒരു സ്വേച്വഛാധിപതിയെ വളര്‍ത്തിയെടുക്കുകയായിരുന്നു.

കേരളത്തിലെ സോഷ്യലിസ്റ്റു പ്രസ്ഥാനവും ഈ കാലത്ത്‌ പലപരിണാമങ്ങളിലൂടെയും കടന്നു പോയിരുന്നു. 1968-ല്‍ എസ്‌.എസ്‌.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട കച്ച്‌ സത്യഗ്രഹത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരുള്‍പ്പെടെ എല്ലാ സോഷ്യലിസ്റ്റംഗങ്ങളും പങ്കെടുക്കണമെന്ന്‌ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കാനുള്ള ഭരണഘടനാപരമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കേരളത്തിലെ ഭൂരിപക്ഷം എസ്‌.എസ്‌.പി അംഗങ്ങളും കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം നിരാകരിച്ചു. 20 പാര്‍ട്ടി എം.എല്‍.എമാരില്‍ 13 പേര്‍ പാര്‍ട്ടിവിട്ട്‌ പുതിയൊരുപാര്‍ട്ടി രൂപീകരിച്ചു. പിന്നീട്‌ കേരളത്തിലെപ്പോലെ എസ്‌.എസ്‌.പി വിട്ടുവന്ന മററു സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റുകളെക്കൂടി കൂട്ടിച്ചേര്‍ത്ത്‌ ഐ.എസ്‌.പി ഉണ്ടാക്കി. പി. വിശ്വംഭരനും മറ്റ്‌ മൂന്നു പാര്‍ട്ടി എംപിമാരും ഇതേമട്ടില്‍ എസ്‌.എസ്‌.പി വിട്ട്‌ പുറത്തുവന്ന്‌ ഐ.എസ്‌.പിയില്‍ചേര്‍ന്നു.

നാലാം ലോക്‌സഭയില്‍ കേരളത്തില്‍നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ജയിച്ചത്‌ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോന്‍ മാത്രമായിരുന്നു. സഭയുടെ കാലാവധി അവസാനിക്കുംമുമ്പുതന്നെ കേന്ദ്രത്തില്‍ ക്യാബിനറ്റു മന്ത്രിയായിരുന്ന പമ്പിള്ളി അന്തരിച്ചു. ഒപ്പംതന്നെ രാജ്യസഭയിലും കേരളത്തില്‍നിന്ന്‌ കോണ്‍ഗ്രസ്സിന്‌ ഒരംഗവും ഇല്ലാത്ത അവസ്ഥയും വന്നു. ഈ സമയത്ത്‌ പി. വിശ്വംഭരനെ കോണ്‍ഗ്രസ്സിലേക്കു കൊണ്ടുപോകാന്‍ ചില ശ്രമങ്ങള്‍ നടന്നു. അന്ന്‌ കേന്ദ്രമന്ത്രിയായിരുന്ന രഘുനാഥ റെഡ്ഡിയായിരുന്നു ഇതിനു മുന്‍കൈയെടുത്തത്‌. അദ്ദേഹം പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്‌ച സംഘടിപ്പിച്ച്‌ പി. വിശ്വംഭരനെയും കൂട്ടി ഇന്ദിരാഗാന്ധിയെ കാണാന്‍പോയി. ആ വേളയില്‍ വിശ്വംഭരന്‍ ജി.പി. മംഗലത്തുമഠത്തെയും ഒപ്പം കൂട്ടി. കോണ്‍ഗ്രസ്സില്‍ ചേരുകയാണെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ ഉപമന്ത്രിസ്ഥാനം നല്‌കാമെന്നും കഴിവുതെളിയിച്ചാല്‍ കൂടുതല്‍ ഉയര്‍ന്ന ചുമതലകള്‍ നല്‌കപ്പെടുമെന്നും റെഡ്ഡി അദ്ദേഹത്തെ ധരിപ്പിച്ചു. എന്നാല്‍ തന്റെ പാര്‍ട്ടിയിലെ ഭിന്നിപ്പ്‌ കോണ്‍ഗ്രസ്സിലേക്കു ചേക്കേറാനുള്ള വഴിയൊരുക്കലല്ലെന്നും പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിലഭിച്ച താന്‍ ഈ സഭയുടെ അന്ത്യംവരെ പ്രതിപക്ഷത്തുതന്നെയായിരിക്കും ഇരിക്കുകയെന്നും ആ പ്രലോഭനത്തിനു നേരെ വിശ്വംഭരന്‍ പ്രതികരിച്ചു. കൈവട്ടകയിലെത്തിയ സൗഭാഗ്യത്തെ ഇങ്ങനെ പുറംകൈകൊണ്ടു തട്ടിമാറ്റാനുള്ള ഉള്‍ക്കരുത്താണ്‌ പി. വിശ്വംഭരനെ ഏകാകിയും മറ്റു രാഷ്‌ട്രീയക്കാരില്‍നിന്നു വ്യത്യസ്‌തനുമാക്കിയത്‌.

In Emergency and Janata Formation

അടിയന്തരാവസ്ഥയില്‍,
ജനതാപാര്‍ട്ടി രൂപീകരണത്തില്‍


ദേശീയ രാഷ്‌ട്രീയം അഴിമതിയുടെയും അധികാരഗര്‍വ്വിന്റെയും ഡര്‍ബാറായി അധഃപതിച്ചപ്പോള്‍ അതുവരെ സജീവരാഷ്‌ട്രീയത്തില്‍ നിന്നുവിട്ട്‌ സര്‍വ്വോദയ പ്രസ്ഥാനവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ജയപ്രകാശ്‌ നാരായണന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കു നേതൃത്വംനല്‌കാന്‍ അണിയറ വിട്ടിറങ്ങി. ഈ സംഭവവികാസങ്ങളില്‍ സംഭീതയായ പ്രധാനമന്ത്രി സര്‍വ്വഭക്ഷകമായ ആ അവസാന ആയുധം പ്രയോഗിച്ചു; അടിയന്തരാവസ്ഥ. ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങള്‍ എടുത്തുമാറ്റി. കോടതികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങിട്ടു. മാധൃമങ്ങള്‍ക്ക്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആയിരക്കണക്കിന്‌ പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും കല്‍ത്തുറുങ്കിലടയ്‌ക്കപ്പെട്ടു.ആകെക്കൂടി ഒരുജനാധിപത്യരാഷ്‌ട്രത്തില്‍സംഭവിച്ചുകൂടാത്തതെല്ലാംസംഭവിച്ചു.                                                                      അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാത്രിയില്‍ പി. വിശ്വംഭരന്‍ കയറിനു വിപണി കണ്ടു പിടിക്കുക എന്ന ദൗത്യവുമായി ദല്‍ഹിയില്‍ നിന്ന്‌ പാറ്റ്‌നയിലേക്കു യാത്രചെയ്യുകയായിരുന്നു. ജൂണ്‍ 26-ന്‌ രാവിലെ പാറ്റ്‌നയില്‍ ട്രെയിനിറങ്ങിയപ്പോഴും അദ്ദേഹത്തിന്‌ അടിയന്തിരാവസ്ഥയുടെ വിവരം അറിയാന്‍ കഴിഞ്ഞില്ല. വാര്‍ത്ത പ്രചരിച്ചു തുടങ്ങിയില്ലെന്നു സാരം. എന്നാല്‍ വൈകാതെ തന്നെ വാര്‍ത്ത പ്രചരിച്ചു. ഒപ്പം അറസ്റ്റുകളുടെ വാര്‍ത്തയും. പാറ്റ്‌നയില്‍ നിന്ന്‌ ഗോഹാട്ടിയിലേക്കും അവിടെ നിന്നും കല്‍ക്കട്ടയിലേക്കും യാത്ര ചെയ്‌ത വിശ്വംഭരന്‍ ഗവണ്‍മെന്റ്‌ മിഷ്യനറിയുടെ പ്രവര്‍ത്തനം വ്യക്തമായി നിരീക്ഷിച്ചറിഞ്ഞു. അതോടൊപ്പം തന്നെ ആ സംസ്ഥാനങ്ങളില്‍ അറസ്‌റ്റുചെയ്യപ്പെടാതെ പുറത്തുണ്ടായിരുന്ന പല പാര്‍ട്ടി നേതാക്കളെയും കാണുകയും ചെയ്‌തു. അനന്തരം കേരളത്തിലേക്ക്‌ മടങ്ങിയ അദ്ദേഹത്തിന്‌ അറിയാന്‍ കഴിഞ്ഞത്‌ സഹപ്രവര്‍ത്തകര്‍ ഒട്ടുമുക്കാലും ജയിലിലായ വാര്‍ത്തയാണ്‌. എന്തുകൊണ്ടോ വിശ്വംഭരനെത്തേടി അറസ്റ്റു വാറണ്ടൊന്നും വരികയുണ്ടായില്ല. അദ്ദേഹം സോഷ്യലിസ്റ്റു പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞു എന്നൊരു കിംവദന്തി രാഷ്‌ട്രീയ മണ്‌ഡലത്തില്‍ പ്രചരിച്ചിരുന്നു. അതുകൊണ്ടായിരിക്കാം തനിക്കുനേരെ അറസ്റ്റു വാറണ്ട്‌ ഉണ്ടാകാത്തതെന്ന്‌ ശ്രീ. വിശ്വംഭരന്‍ അനുസ്‌മരിച്ചു.

ഒട്ടുമുക്കാലും നേതാക്കള്‍ ജയിലിലായിരുന്ന ആ സമയത്ത്‌ സ്വതന്ത്രനായിരുന്ന പി. വിശ്വംഭരന്‌ പിടിപ്പതു പണിയുണ്ടായിരുന്നു. ജയിലില്‍ കിടക്കുന്ന സഖാക്കളുടെ വീട്ടില്‍ ചെന്ന്‌ വിവരങ്ങളന്വേഷിക്കുക, ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക, ദല്‍ഹി യാത്രകള്‍ക്കിടയ്‌ക്കു ലഭിക്കുന്ന ലഘുലേഖകള്‍ക്ക്‌ ആവുംമട്ടില്‍ പ്രചാരം നല്‌കുക എന്നിങ്ങനെ വിശ്രമമില്ലാത്ത യാത്രയുടെ കാലമായിരുന്നു വിശ്വംഭരന്‌ അടിയന്തിരാവസ്ഥക്കാലം. എല്ലാവിധ പ്രകടനങ്ങള്‍ക്കും നിരോധനം ഉണ്ടായിരുന്ന ഇക്കാലത്ത്‌ തിരുവനന്തപുരത്ത്‌ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ സേവേൃഴ്‌സ്‌ അനക്‌സിലേക്കുള്ള ഒരു പ്രകടത്തില്‍ അദ്ദേഹം പങ്കെടുത്തു. ഏറെക്കുറെ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പ്രസ്‌തുത പ്രകടനത്തില്‍ സോഷ്യലിസ്റ്റു പാര്‍ട്ടിയെ പ്രതിനിധീകരിച്ചത്‌ പി. വിശ്വംഭരനായിരുന്നു.ഏ.കെ.ജി, ഇ.എം.എസ്‌, ടി.ഒ. ബാവ തുടങ്ങിയവര്‍ ഈ പ്രകടനത്തില്‍ പങ്കെടുത്തു. വഴിക്കുവച്ച്‌ ഇവരെ അറസ്റ്റു ചെയ്‌തെങ്കിലും ചാര്‍ജ്‌ഷീറ്റിലെ തെററ്‌ ചൂണ്ടിക്കാട്ടി മജിസ്‌ട്രേട്ട്‌ എല്ലാരെയും വെറുതെ വിടുകയാണുണ്ടായത്‌.

ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക്‌ ഒരിക്കലുമുണ്ടാകാത്ത ഐക്യബോധമുണ്ടാകുന്നത്‌ ഈ അടിയന്തരാവസ്ഥക്കാലത്താണ്‌. അതിനു മുഖ്യകാരണം നിലനില്‍പ്പിനെക്കുറിച്ചുള്ള ഭയം തന്നെയായിരുന്നു. അന്ന്‌ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ പ്രാമുഖ്യം നേടിയിരുന്നത്‌ നാലു കക്ഷികളായിരുന്നു. അവ സോഷ്യലിസ്റ്റുപാര്‍ട്ടി, ജനസംഘം, സംഘടനാ കോണ്‍ഗ്രസ്‌, ഭാരതീയ ക്രാന്തിദള്‍ എന്നിവയാണ്‌. ഈ കക്ഷികള്‍ ലയിച്ച്‌ ഒന്നായി കോണ്‍ഗ്രസ്സിനെ എതിരിടുക എന്ന ആലോചനകള്‍ ഉപശാലകളില്‍ കേട്ടു തുടങ്ങിയിരുന്നു. രാഷ്‌ട്രീയ കക്ഷികള്‍ എന്ന സമാനതയൊഴികെ ആശയസംഹിതകളില്‍ അങ്ങേയറ്റത്തെ വൈജാത്യം പുലര്‍ത്തുന്ന ഈ കക്ഷികള്‍ക്ക്‌ എങ്ങനെ ഒരൈക്യം കാത്തുസൂക്ഷിക്കാനാവും എന്നത്‌ അന്നേതന്നെ ചോദ്യവിഷയമായിരുന്നു. നിലനില്‌പ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ ഈ ചിന്തകളെ അകറ്റിനിറുത്തി. അങ്ങനെ ദേശീയ തലത്തില്‍ അവര്‍ ലയിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഈ തീരുമാനത്തോട്‌ കേരളത്തിലെ സോഷ്യലിസ്റ്റ്‌ നേതാക്കളില്‍ ഭൂരിഭാഗവും എതിര്‍പ്പു പ്രകടിപ്പിച്ചു. ജയിലിലായിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ അരങ്ങില്‍ ശ്രീധരനും ലയനത്തിനെതിരായ നിലപാടാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ സ്വതന്ത്രനായി ദേശീയതലത്തിലെ സംഭവവികാസങ്ങള്‍ നോക്കിക്കണ്ടിരുന്ന വിശ്വംഭരന്‌ ലയനത്തിനനുകൂലമായ നിലപാടാണ്‌ ഉണ്ടായിരുന്നത്‌. തന്റെ നിലപാടിലെ ശരികളെക്കുറിച്ച്‌ അനുയായികളെ ബോധ്യപ്പെടുത്താന്‍ വിശ്വംഭരന്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു. ആ പ്രവര്‍ത്തനത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. അങ്ങനെ ബഹുഭൂരിപക്ഷം അണികളും ലയനത്തിനനുകൂലികളായിത്തീര്‍ന്നു. ഇതിന്റെ ഫലമായി ബോംബെയില്‍ കൂടിയ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ രഹസ്യ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന്‌ മുപ്പതോളം പ്രതിനിധികള്‍ സന്നിഹിതരാവുകയും ഒരാളൊഴിച്ച്‌ മറ്റെല്ലാവരും ലയനത്തിന്‌ അനുകൂലമായി വോട്ടുചെയ്യുകയും ചെയ്‌തു. 1977 ജനുവരിയില്‍ ദല്‍ഹിയില്‍ വച്ച്‌ ജെ.പി ജനതാപാര്‍ട്ടി രൂപീകരണം ഔപചാരികമായി പ്രഖ്യാപിച്ചപ്പോള്‍ ആ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ പി. വിശ്വംഭരന്‍ മാത്രമായിരുന്നു.

Monday, July 12, 2010

First L.D.F Convener

ആദൃത്തെ എല്‍.ഡി.എഫ്‌ കണ്‍വീനര്‍


അന്ന്‌ പരസ്‌പരം മുഖത്തു നോക്കാത്ത കക്ഷികളായിരുന്നു മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും കേരളാ കോണ്‍ഗ്രസ്സും ഇവരെ ഒരേ മേശയ്‌ക്കരികില്‍ കൊണ്ടുവരികയാണ്‌ ഐക്യശ്രമത്തിന്റെ ആദ്യപടി. അതിന്‌ വിശ്വംഭരന്‍ ഒരു പദ്ധതിയൊരുക്കി. അതിന്‍പ്രകാരം കേരളാകോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ കെ.എം. ജോര്‍ജ്ജിനെ എസ്‌.പി.യുടെ നിയമസഭാകക്ഷി നേതാവായ ശിവരാമഭാരതിയുടെ എം.എല്‍.എ ഹോസ്റ്റലിലെ മുറിയില്‍ വരുത്തിയിട്ട്‌ യാദൃശ്ചികമായിട്ടെന്ന വിധം വിശ്വംഭരന്‍ ഇ.എം.എസി നെയും കൂട്ടി അവിടെ എത്തുന്നു. അവിടെവച്ച്‌ പി. വിശ്വംഭരന്റെ സാന്നിധ്യത്തില്‍ ഇരുവരുംചേര്‍ന്നുനടത്തിയ സംഭാഷണ ഫലമായി നീരസത്തിന്റെ മഞ്ഞുരുകുകയും സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയുണ്ടാവുകയും ചെയ്‌തു. തുടര്‍ന്ന്‌ എല്ലാ പ്രതിപക്ഷ കക്ഷികളും സമ്മേളിച്ച്‌ ഒരു ഭക്ഷ്യസമരസമിതി രൂപീകരിച്ചു. ഈ ഐക്യം പ്രാവര്‍ത്തികമാക്കാന്‍ നല്‌കിയ വ്യക്തിപരമായ സംഭാവനകള്‍ പരിഗണിച്ചും മേലിലും ഈ ഐക്യം നിലനിറുത്താനുള്ള ദൗത്യമേല്‍പ്പിച്ചുകൊണ്ടും ആ യോഗം ഐകകണ്‌ഠ്യേന പി. വിശ്വംഭരനെ അതിന്റെ കണ്‍വീനറായി നിയോഗിച്ചു.

ഭക്ഷ്യസമരസമിതി അധികം വൈകാതെ ഇടതുജനാധിപത്യമുന്നണിയായി മാറി. അപ്പോഴും വിശ്വംഭരന്‍ അതിന്റെ കണ്‍വീനറായി തുടര്‍ന്നു. എന്നാല്‍ 1975-ല്‍ അദ്ദേഹം പാര്‍ട്ടി ചെയര്‍മാന്‍സ്ഥാനത്തുനിന്നും മാറിയപ്പോള്‍ ആ സ്ഥാനവും രാജിവച്ചു. വിശ്വംഭരനെ തുടര്‍ന്ന്‌ പാര്‍ട്ടി ചെയര്‍മാനായ അരങ്ങില്‍ ശ്രീധരന്‍ ആ സ്ഥാനം സ്വയമേറ്റെടുക്കാതെ ജനറല്‍ സെക്രട്ടറിയായ എം.പി. വീരേന്ദ്രകുമാറിനു നല്‌കി. എന്നാല്‍ അടിയന്തരാവസ്ഥാ പ്രഖ്യാപനം വന്നതോടെ കണ്‍വീനര്‍ സംസ്ഥാനം വിട്ടുപോയി. തുടര്‍ന്ന്‌ സി.പി.ഐ (എം) നേതാവ്‌ ചാത്തുണ്ണിമാസ്റ്ററെ കണ്‍വീനറാക്കിക്കൊണ്ട്‌ ഏകോപനസമിതി പുനസംഘടിപ്പിച്ചു. ഇങ്ങനെ ഇന്നത്തെ ഇടതു ജനാധിപത്യമുന്നണിയുടെ ആദ്യത്തെ കണ്‍വീനറും അതിന്റെ രൂപീകരണത്തിന്‌ ഏറ്റവുമധികം സംഭാവന നല്‌കിയ വ്യക്തിയുമാണ്‌ പി.വിശ്വംഭരന്‍.


From the Biographical Sketch

ആദര്‍ശ ദീപ്‌തി

ആദര്‍ശ ദീപ്‌തി

പഴയൊരു സമരമുഖത്തില്‍, സാമ്യ-
ക്കനവുകള്‍ നെയ്‌ത യുവത്വത്തില്‍,
നിയമ നിരൂപണ സഭയില്‍, തൊഴിലൊടു
പൊരുതിന പണിയളര്‍ക്കിടയില്‍
നിവരുമൊരുന്നതശീര്‍ഷംകണ്ടേന്‍,
നിഴലുകളായ്‌ പലര്‍ പിന്‍നിരയില്‍
ആദര്‍ശത്തിന്‍ ദീപ്‌തിയിലക്കര-
മവിടെയുയര്‍ന്നതു കാണുന്നോ-
രാരോ ചൊല്ലി ``അതത്രേ നമ്മുടെ
ആത്മാവിന്‍ പ്രിയ നേതൃത്വം.
അതു വിശ്വംഭര, നായിരമായിര-
മാദര്‍ശത്തിന്നുയിര്‍രൂപം''

Sunday, July 4, 2010

http://www.hindu.com/2010/06/26/stories/2010062663630300.htm
P.Viswambharan with V.S.Achuthanandan in his 85th birthday celebration