Sunday, February 6, 2011

വിശ്വംഭരന്‍-ചുരുങ്ങിയ വാക്കുകളില്‍ P.VISWAMBHARAN IN BRIEF

ന്റെ തട്ടകം കയര്‍ മേഖലയാണെന്ന അറിവ്‌ അദ്ദേഹത്തെ എന്നും കയര്‍മേഖലയിലെ പ്രശ്‌നങ്ങളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നതിനും ആഴത്തില്‍ അപഗ്രഥിക്കുന്നതിനും പ്രാപ്‌തനാക്കി. തിരു-കൊച്ചിയില്‍ കയര്‍ സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നത്‌ 1950-ല്‍ ആണ്‌. അന്നു മുതല്‍ക്കു തന്നെ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്‌ പി. വിശ്വംഭരന്‍. കയര്‍മേഖലയില്‍ അദ്ദേഹം നല്‌കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്‌. 
K.Chandrasekharan, V.P.Singh, P.Viswambharan, I.K.Gujral
കേരളം മൊത്തംപരിശോധിച്ചാലും സ്വയം പര്യാപ്‌തമായ കയര്‍ സഹകരണസംഘങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്‌. അവയിലൊന്നിന്റെ സംഘാടനം മുതല്‍ അന്‍പതുവര്‍ഷക്കാലത്തെ അതിന്റെ ഭരണനിയന്ത്രണവും അദ്ദേഹമാണ്‌ നടത്തിയത്‌. ആലപ്പുഴയിലെ കേന്ദ്ര കയര്‍മാര്‍ക്കറ്റിംഗ്‌ സഹകരണ സംഘത്തിന്റെ ആരംഭം മുതല്‍ അതിന്റെ ഡയറക്‌ടര്‍ ബോര്‍ഡില്‍ പി. വിശ്വംഭരന്‍ അംഗമായിരുന്നു. ``ഏതു സര്‍ക്കാര്‍ വന്നാലും സാറിനെ ആവശ്യമുണ്ട്‌.'' എന്നാണ്‌ ഇതു സംബന്ധിച്ച്‌ അദ്ദേഹത്തിന്റെ ഒരുറ്റ അനുയായി പറഞ്ഞത്‌. രണ്ടുതവണ അദ്ദേഹം ഈ സംഘത്തിന്റെ പ്രസിഡന്റാവുകയും ചെയ്‌തു. 1979-ല്‍ നാലു കേന്ദ്ര കയര്‍ സംഘങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ കയര്‍ ഫെഡ്‌ രൂപീകരിച്ചപ്പോള്‍ ആദ്യത്തെ വൈസ്‌പ്രസിഡന്റായത്‌ വിശ്വംഭരനായിരുന്നു. ദീര്‍ഘകാലം അതിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.
Vazhamuttom Coir Society
ഇങ്ങനെ കയര്‍മേഖലയിലെ പ്രമുഖ സംഘടനകളുടെ നിര്‍വ്വാഹകസമിതി അംഗമായി വിശ്വംഭരനെ നിലനിറുത്തുന്നത്‌ ആരുടെയും ഔദാര്യമല്ല, മറിച്ച്‌ അദ്ദേഹമില്ലെങ്കില്‍ ആ ഒഴിവ്‌ നികത്തപ്പെടുക അസാധ്യമാണെന്ന സത്യം മാനിച്ചാണ്‌. കയര്‍മേഘലയിലെ പ്രശ്‌നങ്ങളെയും പരിഹാരശ്രമങ്ങളെയും കുറിച്ചുള്ള അവഗാഹമാണ്‌ അദ്ദേഹം ആ രംഗത്തു പ്രവര്‍ത്തിക്കുന്ന ഇതര ട്രേഡ്‌ യൂണിയന്‍ നേതാക്കളില്‍ നിന്നു വ്യത്യസ്‌തനാക്കുന്നത്‌. ഈ വൈജാത്യം തന്നെയാണ്‌ കയറിന്റെ വിപണന സാധ്യത അന്വേഷിഷിച്ച്‌ ഏകാംഗ പ്രതിനിധിയായും പ്രതിനിധിസംഘത്തിലെ അംഗമായും മൂന്നു തവണ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പി. വിശ്വംഭരനെ നിയോഗിക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത്‌.
അധികാരവും സ്ഥാനമാനങ്ങളും കൈവന്നാല്‍വിട്ടുകൊടുക്കാതിരിക്കാനുള്ള സാധനമാണെന്ന ചിന്ത ഒരിക്കലും തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാവാണ്‌ വിശ്വംഭരന്‍. കയ്യില്‍വരുന്നതു സ്വീകരിക്കുക കൈവിട്ടുപോകുന്നതിനെയോര്‍ത്തു വ്യാകുലപ്പെടാതിരിക്കുക എന്ന മട്ടിലൊരു നിര്‍മമത്വം ആദ്യകാലം മുതല്‍ക്കേ വിശ്വംഭരന്‍ അനുവര്‍ത്തിച്ചുവന്നിരുന്നു. വി.പി. സിംഗ്‌ ഗവണ്‍മെന്റിന്റെ കാലത്ത്‌ ഗവര്‍ണ്ണര്‍ പദവിയിലേക്കു കേരളത്തില്‍ നിന്നു പരിഗണിക്കപ്പെട്ട പേരുകളിലൊന്ന്‌ വിശ്വംഭരന്റേതായിരുന്നു. ആ ഓഫര്‍ തട്ടിത്തെറിപ്പിക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ തന്നെ ചില പ്രമുഖര്‍ പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം ഉപയോഗിച്ചതിനെ കുറിച്ചറിഞ്ഞിട്ടും വിശ്വംഭരന്‍ നിസ്സംഗനായി പ്രതികരിച്ചതേയുള്ളു.

P.Viswambharan, U.R.Ananthamoorthy
അധികാരസ്ഥാനങ്ങളോടും സ്ഥാനമാനങ്ങളോടുമുള്ള ഈ നിസ്സംഗത പക്ഷെ തനിക്കുനേരെ ഉയരുന്ന പരിഹാസ വചനങ്ങളോടും തന്റെ ആത്മാഭിമാനത്തെ സ്‌പര്‍ശിക്കുന്ന നടപടികളോടും അദ്ദേഹം കാട്ടാറില്ല. ഈ സ്വഭാവം വ്യക്തമാക്കുന്ന രണ്ടു സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഒന്നാമത്തേത്‌ എഫ്‌.എ.സി.ടി. എപ്പിസോഡാണ്‌. അന്ന്‌ രാഷ്‌ട്രീയ തലത്തിലും ബ്യൂറോക്രസിയിലും അങ്ങേയറ്റത്തെ സ്വാധീനമുണ്ടായിരുന്ന അതിന്റെ എം.ഡി ചില ``ഏഭ്യന്മാര്‍ എനിക്കെതിരെ പാര്‍ലമെന്റില്‍ കുരയ്‌ക്കുന്നു'' എന്ന്‌ ഒരു ബോര്‍ഡു മീറ്റിംഗില്‍ പറഞ്ഞതായി വിശ്വംഭരനെ ഒരു ബോര്‍ഡംഗം ധരിപ്പിച്ചു. അതുകേട്ട അദ്ദേഹം എഫ്‌.എ.സി.ടിയെ സംബന്ധിച്ച്‌ തന്റെ നിലപാട്‌ കൂടുതല്‍ കര്‍ക്കശമാക്കുകയും അതിന്റെ യുക്തിപരമായ പരിസമാപ്‌തിയിലെത്തിക്കുകയും ചെയ്‌തു.
രണ്ടാമത്തെ സംഭവം തിരുവനന്തപുരം സ്‌പിന്നിംഗ്‌മില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതാണ്‌. 1987-ല്‍ എല്‍.ഡി.എഫ്‌. ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നപ്പോള്‍ ജനതാദളിനു ചെയര്‍മാന്‍ പദവി ലഭിച്ചത്‌ മൂന്നു സ്ഥാപനങ്ങളുടേതാണ്‌. ഹൗസിംഗ്‌ബോര്‍ഡ്‌, നാളികേര വികസന കോര്‍പ്പറേഷന്‍, തിരുവനന്തപുരം സ്‌പിന്നിംഗ്‌മില്‍. ഈ മൂന്നെണ്ണത്തില്‍ ഏറ്റവും അപ്രധാനമായിരുന്നു തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്‍. തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്‍ ചെയര്‍മാന്‌ ഒരു കാറുപോലും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വിശ്വംഭരന്‍ അതേറ്റെടുത്തു. അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്‌ പ്രസ്‌തുത മില്‍ സ്ഥാപിച്ചത്‌ അദ്ദേഹം എം.എല്‍.എ. ആയിരുന്ന അവസരത്തിലാണ്‌. രണ്ടാമത്‌, അത്‌ സ്വന്തം നാട്ടിലാണെന്നും തകര്‍ന്നുകൊണ്ടിരിക്കുന്ന ആ സ്ഥാപനത്തെ രക്ഷിക്കാന്‍ തന്റേതായിട്ടെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ ചെയ്യണമെന്നുമുള്ള വിചാരം. ഇതിലുപരി മറ്റൊരുവിചാരവും അതേറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. നവീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐ.ഡി.ബി.ഐ.യുമായി ചര്‍ച്ച നടത്തി. ഈ അവസരത്തിലാണ്‌ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ചില കമന്റുകള്‍ പാസ്സാക്കിയത്‌. തന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യും വിധത്തിലുള്ള ആ കമന്റ്‌ വിശ്വംഭരനെ പ്രകോപിപ്പിക്കാന്‍ പോന്നതായിരുന്നു. പിന്നീട്‌ അധികമൊന്നും ആലോചിക്കുകയുണ്ടായില്ല. സ്‌പിന്നിംഗ്‌ മില്‍ ചെയര്‍മാന്‍ പദം അദ്ദേഹം രാജിവച്ചു.
ദീര്‍ഘകാലം ട്രേഡ്‌ യൂണിയന്‍ രംഗത്തു പ്രവര്‍ത്തിച്ച വിശ്വംഭരന്‍, ദക്ഷിണ തിരുവിതാംകൂര്‍ കരിങ്കല്‍ തൊഴിലാളി യൂണിയന്‍, ദക്ഷിണ തിരുവിതാംകൂര്‍ മോട്ടോര്‍ തൊഴിലാളിയൂണിയന്‍, തിരുവനന്തപുരം പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍, ട്രാവന്‍കൂര്‍ ടെക്‌സ്റ്റൈല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ എന്നു തുടങ്ങി പല തൊഴിലാളി യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എന്നാല്‍ തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ നിഷേധിക്കുന്ന ഒരു പ്രവണത പില്‍ക്കാലത്തു കാണാന്‍ കഴിയുന്നു. വലിയതുറ പോര്‍ട്ടു തൊഴിലാളി യൂണിയന്റെ കാര്യത്തില്‍ വിശ്വംഭരനും ഈ പ്രവണത നേരിട്ടനുഭവിക്കേണ്ടിവന്നു. അതോടെ ട്രേഡ്‌ യൂണിയന്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.

Madhu Dantavathe, P.Viswambharan

1977 മുതല്‍ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലെ മത്സര മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പി. വിശ്വംഭരന്‍ സജീവ രാഷ്‌ട്രീയത്തില്‍നിന്ന്‌ ഒരിക്കലും അകന്നുനില്‍ക്കുന്നില്ല. 1996-ലെ പാര്‍ട്ടി പിളര്‍പ്പിനുശേഷം അദ്ദേഹം കൂടുതല്‍ സജീവമാവുകയാണുണ്ടായത്‌. അതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുവേണ്ടി അദ്ദേഹം പ്രചരണം നടത്തി. സോഷ്യലിസ്റ്റ്‌ ഐക്യം എന്നും അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നസാക്ഷാത്‌കാരത്തിനായി അദ്ദേഹം അനവരതം പ്രവര്‍ത്തിച്ചു. സോഷ്യലിസ്റ്റുകളുടെ ഐക്യം മുന്‍നിര്‍ത്തി 2002-ല്‍ പൂനെയില്‍ സംഘടിപ്പിക്കപ്പെട്ട സോഷ്യലിസ്റ്റ്‌ സംഗമത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അവിടെ വച്ച്‌ രൂപീകരിച്ച സോഷ്യലിസ്റ്റ്‌ ഫ്രണ്ടിന്റെ ദേശീയ സമിതിയിലെ അംഗമായും കേരള ഘടകത്തിന്റെ കണ്‍വീനറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവര്‍ഷക്കാലം അതിന്റെ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയൊട്ടാകെ അദ്ദേഹം ഓടി നടന്നു. പ്രതീക്ഷിച്ച രീതിയില്‍ ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുന്നില്ലെന്ന്‌ മനസ്സിലാക്കിയപ്പോള്‍ ആ സ്ഥാനങ്ങള്‍ ഉപേക്ഷിച്ച്‌ പിന്‍വാങ്ങി. അങ്ങനെ ആ സ്വപ്‌നസാക്ഷാത്‌ക്കാരം ഒരു മരീചികപോലെ അകന്നുപോകുന്നുണ്ടെങ്കിലും അതിനുവേണ്ടി അദ്ദേഹം ഇന്നും യത്‌നിക്കുന്നു. ജെ.പി.യും ലോഹ്യയും കണ്ട സ്വപ്‌നം ഒരു സാക്ഷാത്‌കാരമാകാന്‍ ഇനിയും എത്രകാലം സഞ്ചരിക്കേണ്ടിവരും എന്നറിയാതെ നീങ്ങുകയാണ്‌ ഈ ഏകാംഗപോരാളി. 

T.J.Chandrachoodan, K.Viswanathan. P.Viswambharan
ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കുശേഷം രാഷ്‌ട്രീയ സമവാക്യങ്ങളെ കൂട്ടിക്കിഴിക്കുമ്പോള്‍ നേട്ടത്തിന്റെ ഗ്രാഫില്‍ ഉയര്‍ച്ചയല്ല താഴ്‌ചയാണദ്ദേഹത്തിനുള്ളത്‌. അന്യൂനമായ സ്വത്വബോധത്തോടെയും അഖണ്‌ഡമായ ലക്ഷ്യബോധത്തോടെയും സാത്വികമായ ചിന്താപദ്ധതികളോടെയും സഞ്ചരിക്കുമ്പോള്‍ ഈ മനുഷ്യന്‍ ഗാന്ധിയന്‍ രാഷ്‌ട്രീയ മാര്‍ഗ്ഗങ്ങളുടെ ജീവിത സ്‌മാരകമാവുകയാണ്‌. മാര്‍ഗ്ഗവും ലക്ഷ്യവും രണ്ടല്ലെന്ന സിദ്ധാന്തപ്രകാരം അദ്ദേഹം ഗാന്ധിയന്‍ ലക്ഷ്യമാവുകയും ചെയ്യുന്നു.
1958-ല്‍ സജീവ പത്രപ്രവര്‍ത്തനം നിറുത്തിയെങ്കിലും പത്രങ്ങളില്‍ എഴുതുന്നത്‌ അദ്ദേഹം അവസാനിപ്പിച്ചില്ല. മലയാള ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഇടയ്‌ക്ക്‌ ലേഖനങ്ങളെഴുതുന്നു. തനിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തികളെപ്പറ്റിയുള്ള അനുസ്‌മരണകളും സമകാലിക രാഷ്‌ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയുള്ള ലേഖനങ്ങളുമാണ്‌ അവയില്‍ മുഖ്യം. ആശയസ്‌ഫുടതയും ഭാഷാലാളിത്യവുമാണ്‌ അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ മുഖമുദ്ര.

N.E.Balaram, P.Viswambharan, E.M.S
ദേശീയ രാഷ്‌ട്രീയത്തെപ്പറ്റിയും കേരളത്തിലെ സംഭവവികാസങ്ങളെപ്പറ്റിയും മുംബൈയില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ജനത എന്ന ഇംഗ്ലീഷ്‌ വാരികയിലും വിശ്വംഭരന്‍ പതിവായി എഴുതുന്നുണ്ട്‌. ഇങ്ങനെ പ്രസിദ്ധീകൃതമായ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട്‌ അനുസ്‌മരണകള്‍-അഭിപ്രായങ്ങള്‍, മറക്കാത്ത അനുയാത്രകള്‍ എന്നിങ്ങനെ രണ്ട്‌ ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഞാന്‍ എഴുതിയിട്ടുള്ള സോഷ്യലിസ്റ്റു പ്രസ്ഥാനം കേരളത്തില്‍ എന്ന ചരിത്രഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിനുവേണ്ടിയും അദ്ദേഹം ഏറെ പ്രയത്‌നിച്ചിട്ടുണ്ട്‌

Friday, February 4, 2011

ട്രേഡ്‌ യൂണിയന്‍ നേതാവ്‌ TRADE UNION LEADER

ട്രേഡ്‌ യൂണിയന്‍ നേതാവ്‌
Thampan Thomas, M.M.Lorance and P.Viswambharan

ദീര്‍ഘകാലം ട്രേഡ്‌ യൂണിയന്‍ രംഗത്തു പ്രവര്‍ത്തിച്ച വിശ്വംഭരന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളോട്‌ എന്നും അകമഴിഞ്ഞ അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഈ അനുഭാവ പ്രകടനത്തിന്റെ ഉത്തമ നിദര്‍ശനമാണ്‌ 1951-ലെ കരിങ്കല്‍ തൊഴിലാളി സമരം. കോവളത്തിനുസമീപം വെള്ളാറിലെ ഒരു സര്‍ക്കാര്‍ ക്വാറിസമുച്ചയത്തില്‍ ക്രഷിംഗ്‌ മിഷ്യന്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഈ സമരം. ആദ്യമായി കരിങ്കല്‍ തൊഴിലാളികള്‍ക്ക്‌ ഒരു യൂണിയനുണ്ടാകുന്നതും ഈ സമരത്തോടനുബന്ധിച്ചായിരുന്നു. കേരളത്തിലെ പ്രമുഖമായ കയര്‍-കരിങ്കല്‍ മേഖലകളിലൊന്നായിരുന്നു 

ഈ പ്രദേശം. ഭൂരിപക്ഷം ജനങ്ങളും ഈ രണ്ടു തൊഴിലുകളോട്‌ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്നവരുമായിരുന്നു. ഇതില്‍ കല്ലുപൊട്ടിച്ച്‌ ചല്ലിയാക്കി ഉപജീവനം നടത്തിയിരുന്ന ജനവിഭാഗത്തിന്റെ തൊഴില്‍ പൂര്‍ണ്ണമായും ഇല്ലായ്‌മചെയ്യാന്‍ പോന്നതായിരുന്നു ക്രഷിംഗ്‌മിഷ്യന്‍. ഇതനുവദിച്ചുകൊടുക്കാന്‍ തയ്യാറല്ലായിരുന്നതൊഴിലാളികളെ അദ്ദേഹം സംഘടിപ്പിച്ചു. തൊഴിലാളികള്‍ പണിമുടക്കുകമാത്രമല്ല ക്വാറികള്‍ പൂര്‍ണ്ണമായും സ്‌തംഭിപ്പിക്കുകയുംചെയ്‌തു. പൂന്തുറയില്‍ കടല്‍ഭിത്തി കെട്ടുന്നതിനാവശ്യമായ കല്ലും ഈ ക്വാറിയില്‍ നിന്നാണയച്ചിരുന്നത്‌. കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തെ തടയുന്നുവെന്നാരോപിച്ച്‌ വിശ്വംഭരനെയും പ്രവര്‍ത്തകരെയും പോലീസ്‌ അറസ്റ്റുചെയ്‌തു. ഇത്‌ ഏറ്റവും വലിയ കോളിളക്കമുണ്ടാക്കി. ഒരുദിവസം പോലീസ്‌ലോക്കപ്പില്‍ പാര്‍പ്പിച്ചിട്ട്‌ അടുത്ത ദിവസം തന്നെ എല്ലാപേരെയും വെറുതെവിട്ടു. കേസുകള്‍ പിന്‍വലിച്ചു. എന്നാല്‍ സമരം വിജയകരമായിരുന്നു. ക്രഷിംഗ്‌ മിഷ്യന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ പി. വിശ്വംഭരന്‌ വലംകൈയായി പ്രവര്‍ത്തിച്ചത്‌ കോവളം സുധാകരനായിരുന്നു. പിന്നീടദ്ദേഹം ആര്‍.എസ്‌.പി.യില്‍ ചേര്‍ന്നു. 
T.K.Ramakrishnan, K.Karunakaran and P.V

രാഷ്‌ട്രീയം സമൂഹത്തിലെ ഭൂരിപക്ഷംജനങ്ങളെയും സ്വാധീനിക്കുന്ന ഘടകമാണ്‌. അതുകൊണ്ടുതന്നെ ഒരുത്തമ സമൂഹസൃഷ്‌ടിക്ക്‌ രാഷ്‌ട്രീയം മൂല്യാധിഷ്‌ഠിതമാകണമെന്ന്‌ വിശ്വംഭരന്‍ വിശ്വസിക്കുന്നു. പ്രതിപക്ഷമെന്നത്‌ ഭരണപക്ഷത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന ശക്തിയാകരുതെന്ന്‌ അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. പരസ്‌പരം സഹകരിക്കേണ്ട മണ്‌ഡലങ്ങളില്‍ സഹകരിക്കുകയും അംഗീകരിക്കേണ്ട കാര്യങ്ങള്‍ അംഗീകരിക്കുകയും വേണം. നാടിന്റെ വ്യാവസായിക വികസനത്തില്‍ അങ്ങേയറ്റത്തെ

ശ്രദ്ധപുലര്‍ത്തിയിരുന്ന പി. വിശ്വംഭരന്‍ അത്‌ മുതലാളിമാര്‍ക്കു നേട്ടമുണ്ടാക്കാനുള്ള ഒരുപാധിയാകരുതെന്ന്‌ നിഷ്‌കര്‍ഷിച്ചിരുന്നു. 1972-ല്‍ കയര്‍മേഖലയിലെ യന്ത്രവല്‍ക്കരണത്തിനെതിരായി വാഴമുട്ടത്തുനടന്ന പോലീസ്‌ വെടിവയ്‌പ്പില്‍വരെയെത്തിയ സമരത്തെ അദ്ദേഹം സര്‍വ്വാത്മനാ പിന്തുണച്ചത്‌ ഈ മനോഭാവം കൊണ്ടാണ്‌. പില്‍ക്കാലത്ത്‌ അദ്ദേഹം യന്ത്രവല്‌ക്കരണത്തെ അനുകൂലിക്കുകയും തന്റെ അധീനതയിലുള്ള കയര്‍ സംഘത്തില്‍ യന്ത്രവല്‍കൃത കയര്‍ഫാക്‌ടറി സ്ഥാപിക്കുകയും ചെയ്‌തു. ഇതിന്റെ പ്രേരണയായി രണ്ടു കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും പ്രാഥമികമായ കാര്യം ഇതില്‍ നിന്നു ലഭിക്കുന്ന ലാഭത്തെ സംബന്ധിച്ചതുതന്നെ. സഹകരണ മേഖലയിലുള്ള ഈ ഫാക്‌ടറിയുടെ ലാഭവിഹിതം ഒരു മധ്യവര്‍ത്തി കൊള്ളയടിക്കുന്നില്ല. രണ്ടാമത്തെ കാര്യം ഇന്ന്‌ കയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം. അതിനുപരിഹാരം യന്ത്രവല്‍ക്കരണമാണെന്നത്‌ അവിതര്‍ക്കിതമാണല്ലോ.
വാഴമുട്ടത്ത്‌ ഒരു യുപി സ്‌കൂള്‍ അനുവദിച്ചപ്പോള്‍ അതിനെ സ്വകാര്യമേഖലയിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ പാര്‍ട്ടി താല്‌പര്യത്തിനും സ്വന്തം വ്യക്തിതാല്‍പര്യത്തിനും മീതെയാണ്‌ നാടിന്റെ താല്‌പര്യം എന്നു വിശ്വസിച്ച പി. വിശ്വംഭരന്‍ സര്‍ക്കാര്‍ സ്‌കൂള്‍ തന്നെ വേണമെന്നു ശഠിച്ചു. അദ്ദേഹത്തിന്റെ ഈ ശാഠ്യത്തിന്റെഫലമായി സര്‍ക്കാര്‍ സ്‌കൂള്‍ തന്നെ അനുവദിക്കുകയും നാട്ടുകാരുടെ ശ്രമഫലമായി സ്ഥലവും കെട്ടിടവും അകസാമാനങ്ങളും ഉണ്ടാവുകയുംചെയ്‌തു. പില്‍ക്കാലത്ത്‌ ഈ സ്‌കൂളില്‍ എല്‍.പി വിഭാഗം തുടങ്ങുന്നതിനും ഇതിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിനും അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തുലമായിരുന്നു.

With Chandrasekhar

വ്യക്തിജീവിതത്തില്‍ ഒരിണങ്ങാത്ത കണ്ണിയാണ്‌ പി. വിശ്വംഭരന്‍ എങ്കിലും എതിര്‍ പക്ഷത്തുള്ള നല്ലവൃക്തികളെ ആദരിക്കാന്‍ അദ്ദേഹം മടികാണിക്കാറില്ല. ഇന്ദിരയുടെയും രാജീവിന്റെയും സോണിയയുടെയും കോണ്‍ഗ്രസ്‌ അടിമകളുടെ കൂടാരമായി മാറിയെന്ന്‌ പറയുകയും എഴുതുകയും ചെയ്യാറുണ്ട്‌ അദ്ദേഹം. വര്‍ഗ്ഗീയതയാണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അതേസമയം, വര്‍ഗ്ഗീയതയെ എതിര്‍ക്കാനെന്നപേരില്‍ സോഷൃലിസ്റ്റുകളും മറ്റുപുരോഗമനശക്തികളും, സോഷൃലിസ്റ്റ്‌പാത പൂര്‍ണ്ണമായുമുപേക്ഷിച്ച്‌ മുതലാളിത്തതാല്‌പരൃങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നതും അവരുമായി കൂട്ടുചേരുന്നതും അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ജനദ്രോഹകരമായ ഒരേകകക്ഷി ഭരണത്തെക്കാള്‍നല്ലത്‌ കൂട്ടുകക്ഷി ഗവണ്‍മെന്റാണെന്നു വിശ്വസിക്കുന്ന അദ്ദേഹം മന്ത്രിസഭകള്‍ ജനങ്ങള്‍ക്കുവേണ്ടിയായിരിക്കണമെന്ന അഭിപ്രായക്കാരനാണ്‌. അത്‌ ഭരണകക്ഷി അംഗങ്ങള്‍ക്കു തടിച്ചുകൊഴുക്കാനുള്ള വെള്ളാനകളാകരുതെന്നഭിപ്രായപ്പെടുന്ന അദദ്ദേഹം നിയമസഭയിലെ മൊത്തം അംഗങ്ങളുടെ പത്തുശതമാനത്തില്‍ കൂടുതല്‍ മന്ത്രിമാരുണ്ടാകരുതെന്നും നിഷ്‌കര്‍ഷിക്കുന്നു.

Wednesday, January 12, 2011

പാര്‍ട്ടി പ്രസിഡന്റ്‌ SP State President

പാര്‍ട്ടി പ്രസിഡന്റ്‌
 
സോഷ്യലിസം ഒരു വലിയതറവാടാണെന്നും അവിടെനിന്നു യാത്രപോയവര്‍ മടങ്ങിവന്ന്‌ പുതിയൊരു സൗഭ്രാത്രം സൃഷ്‌ടിക്കാന്‍ തയ്യാറായാല്‍ അതൊരു വലിയ കാര്യമാണെന്നുമുള്ള ചിന്തയാണ്‌ 72-ലെ പുനരേകീകരണത്തിന്‌ കാര്‍മ്മികത്വം വഹിക്കാന്‍ വിശ്വംഭരനെ പ്രാപ്‌തനാക്കിയത്‌. ആ വിശിഷ്‌ട സംരംഭത്തിന്റെ പേരിലല്ലെങ്കില്‍പ്പോലും പി. വിശ്വംഭരനായിരുന്നു ഏകീകരിക്കപ്പെട്ട സോഷൃലിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായത്‌.
തെരഞ്ഞെടുപ്പെന്നാല്‍ മാമാങ്കമാണ്‌. കിട്ടാവുന്നേടത്തുനിന്നെല്ലാം പണം സ്വരൂപിക്കുക. ധാരാളിത്തത്തോടെ പ്രചരണം ആഘോഷിക്കുക അതാണതിന്റെ സമവാകൃം. എന്നാല്‍ ഈ രാഷ്‌ട്രീയ സമവാക്യം വിശ്വംഭരന്‌ എന്നും അജ്ഞാതമായിരുന്നു. 1954-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പറമ്പുവിറ്റാണ്‌ ചെലവു നിര്‍വ്വഹിച്ചത്‌. അതുകൊണ്ടുതന്നെ അസംബ്ലി ഇലക്ഷനില്ലാതെ പാര്‍ലമെന്റിലേക്കു മാത്രമായി തെരഞ്ഞെടുപ്പുനടന്നാല്‍ അതില്‍ മത്സരിക്കുക പ്രയാസകരമാണെന്ന്‌ അദ്ദേഹത്തിനഭിപ്രായമുണ്ടായിരുന്നു. ഏഴസ്സംബ്ലിമണ്‌ഡലത്തിലെയും എല്ലാചെലവുകളും സ്വയംനടത്തുക, എല്ലാ കാര്യങ്ങള്‍ക്കും സ്വന്തം ആള്‍ക്കാരെ നിയോഗിക്കുക, ഇത്‌ വളരെ ശ്രമകരവും ചെലവേറിയതുമായ കാര്യമാണ്‌. ഈ മട്ടില്‍ ഒരു വലിയഭാരം ഏറ്റെടുക്കാന്‍ ഒരുക്കമല്ലാത്തതിനാല്‍ 1971-ലെ ഇലക്ഷനില്‍ അദ്ദേഹം മത്സരിച്ചില്ല. പകരം ഡി. ദാമോദരന്‍പോറ്റി പി.എസ്‌.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തുനിന്നും മത്സരിച്ചു. എങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ പുനരേകീകരണത്തിലൂടെ സോഷ്യലിസ്റ്റു പാര്‍ട്ടി വീണ്ടും സജീവമാകുന്നത്‌. ഇങ്ങനെ പുനരേകീകരിക്കപ്പെട്ട സോഷ്യലിസ്റ്റുപാര്‍ട്ടി കേരള ഘടകത്തിന്റെ സംസ്ഥാന ചെയര്‍മാനായി പി. വിശ്വംഭരന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ നേരത്തേ സൂചിപ്പിച്ചു.


ഏറ്റെടുക്കുന്ന ജോലി എന്തായാലും അത്‌ വിട്ടുവീഴ്‌ചകൂടാതെ പൂര്‍ത്തിയാക്കുക എന്നത്‌ പി. വിശ്വംഭരന്റെ സ്വഭാവസവിശേഷതയാണ്‌. നിയമത്തിന്റെ നൂലാമാലകള്‍ എന്തുതന്നെയായാലും അതില്‍നിന്ന്‌ അണുവിട വ്യതിചലിക്കാത്തതാണ്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. പണമിടപാടുകളില്‍ നയാപൈസകളുടെ വ്യത്യാസം പോലും അദ്ദേഹം സഹിച്ചിരുന്നില്ല. പാര്‍ട്ടിത്തെരഞ്ഞെടുപ്പ്‌ നടത്തുമ്പോള്‍ മെംബര്‍ഷിപ്പുതുകയുടെ നിശ്ചിത ശതമാനം സംസ്ഥാന കമ്മിറ്റിക്കും കേന്ദ്രകമ്മററിക്കുമെന്നത്‌ പാര്‍ട്ടി ഭരണഘടനയിലെ ഒരു വകുപ്പാണ്‌. പലരും പാലിക്കാത്ത ഒരു വകുപ്പുമാണിത്‌. എന്നാല്‍ വിശ്വംഭരന്‍ ആ തുക കൃതൃമായി കേന്ദ്രകമ്മറ്റിക്കും സംസ്ഥാനക്കമ്മിറ്റിക്കും നല്‍കിയിരിക്കും. ഈ മട്ടിലുള്ള വിവിധങ്ങളായ ശാഠൃങ്ങളിലൂടെതന്നെ പാര്‍ട്ടി ചെയര്‍മാനെന്ന നിലയിലുള്ള തന്റെ ആദ്യടേം അഭിമാനകരമായരീതിയില്‍ അദ്ദേഹം പൂര്‍ത്തിയാക്കി. പാര്‍ട്ടിക്ക്‌ ഒരടുക്കും ചിട്ടയും അദ്ദേഹമുണ്ടാക്കി. തുടര്‍ന്ന്‌ ഒരു തവണകൂടി അദ്ദേഹം സോഷൃലിസ്റ്റ്‌പാര്‍ട്ടി സംസ്ഥാന അദ്ധൃക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്ന നേതാക്കളെല്ലാം സംഘടനാ കോണ്‍ഗ്രസ്സായി പിരിഞ്ഞു പോയതിനുശേഷം സ്വന്തം കരിസ്‌മയുടെ പേരില്‍ നേടിയ 1971-ലെ തെരഞ്ഞെടുപ്പുവിജയം ഇന്ദിരാഗാന്ധിയെ കൂടുതല്‍ അഹങ്കാരിയാക്കി. നേരത്തെതന്നെ സ്വേച്ഛാചാരിണിയായിരുന്ന അവരില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പു വിജയം ഈ പ്രവണത രൂഢമൂലമാക്കി. ഒപ്പം പുത്രന്റെ ഇടപെടലുംകൂടിയായപ്പോള്‍ അസാധാരണമായതു പലതും സംഭവിക്കും എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ പുരോഗമിച്ചു. ഈ കാലഘട്ടത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പി. വിശ്വംഭരന്‍ മൂന്നാതവണ സംസ്ഥാന എക്‌സിക്യൂട്ടിവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ഇതിന്റെ ഫലമായി 75-77 കാലഘട്ടത്തില്‍ അദ്ദേഹത്തിന്‌ പാര്‍ട്ടിയില്‍ ഔദ്യോഗികസ്ഥാനങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല.

ആദൃത്തെ ഐകൃമുന്നണി first united front

ആദൃത്തെ ഐകൃമുന്നണി
കമ്മ്യൂണിസ്റ്റുകളെ പൊതുവെ അവിശ്വാസത്തോടെ നോക്കിക്കണ്ടവരായിരുന്നു സോഷ്യലിസ്റ്റുകള്‍. ചൈനയുടെയും റഷ്യയുടെയും സഹായത്തോടെ അവര്‍ ഭരണഘടനയെ അട്ടിമറിച്ചേക്കും എന്ന ഭയംപോലും സോഷ്യലിസ്റ്റുകള്‍ക്കുണ്ടായിരുന്നു. ഈ ഭയവും ഉള്ളില്‍വച്ച്‌ അവര്‍ 1957-ലെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയെ സംശയത്തോടെ വീക്ഷിച്ചു. ആയുധം മൂര്‍ച്ചകൂട്ടി കാത്തിരുന്ന അവര്‍ തങ്ങള്‍ക്കു കൈവന്ന ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ത്തന്നെ ആഞ്ഞടിച്ചു. വിമോചനസമരത്തിലെ സജീവ പങ്കാളികളായി. സമരവും ലാത്തിച്ചാര്‍ജ്ജും നിത്യസംഭവമായി. ഒടുവില്‍ വെടിവയ്‌പും. ക്രമസമാധാനനില ഏറ്റവും വഷളായ ഈ സന്ദര്‍ഭത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം ഒരു പല്ലവി അലയടിച്ചു:
``തെക്കു തെക്കൊരു ദേശത്ത്‌ അലമാലകളുടെ തീരത്ത്‌
ഫ്‌ളോറി എന്നൊരു ഗര്‍ഭിണിയെ ചുട്ടുകരിച്ചൊരു സര്‍ക്കാരേ....''
ഈ സമരജാഥകളില്‍ സോഷ്യലിസ്റ്റുപാര്‍ട്ടി ഒരു മുഖ്യഘടകമായി മുന്നണിയില്‍ത്തന്നെ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ സമരപരിപാടികളില്‍നിന്ന്‌ ഒരിക്കലും പുറംതിരിഞ്ഞുനിന്നിട്ടില്ലാത്ത പി. വിശ്വംഭരന്‍ വിമോചനസമരത്തിലും സജീവമായി പങ്കെടുത്തു. ഈ സമരസന്നാഹത്തിന്റെപേരില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി രണ്ടാഴ്‌ചത്തേക്ക്‌ തടവിനു ശിക്ഷിച്ചു. അവസാനം കേരളമന്ത്രിസഭയെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ്‌ 1959-ല്‍ പുറത്തു വന്നു. അങ്ങനെ വിമോചനസമരം അവസാനിച്ചു.
വിമോചന സമരം കമ്മ്യൂണിസ്റ്റിതരകക്ഷികള്‍ക്കിടയില്‍ ഒരൈക്യമനോഭാവം കൊണ്ടുവന്നു. ഈ ഐക്യം 1960 ലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസ്‌, പി.എസ്‌.പി, മുസ്ലീംലീഗ്‌ എന്നീ കക്ഷികള്‍ ഐക്യമുന്നണി രൂപീകരിച്ചു മത്സരിച്ചു. വിശ്വംഭരന്‍ തന്റെ പതിവു മണ്‌ഡലമായ നേമത്ത്‌ പി.എസ്‌.പി ടിക്കറ്റില്‍ പത്രിക സമര്‍പ്പിച്ചു. പ്രയാസം കൂടാതെ വിജയിച്ചു. ഫലം വന്നപ്പോള്‍ 126 അംഗ അസംബ്ലിയില്‍ നേര്‍പകുതി(63) കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പി.എസ്‌.പി. 20 ഉം മുസ്ലീംലീഗ്‌ 11 ഉം സീറ്റ്‌ നേടി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി 29 സീറ്റു നേടി മുഖ്യപ്രതിപക്ഷമായി. കോണ്‍ഗ്രസ്സുകാര്‍ ബുദ്ധിപൂര്‍വ്വം കരുക്കള്‍നീക്കി മുസ്ലീം ലീഗില്‍ നിന്ന്‌ സ്‌പീക്കറെ നിയമിച്ചു. അനന്തരം പട്ടത്തെ മുന്‍നിര്‍ത്തി മന്ത്രിസഭ രൂപീകരിച്ചു. അപ്പോഴും പി.എസ്‌.പി മന്ത്രിമാരുടെ കൂട്ടത്തില്‍ പി.വിശ്വംഭരന്റെ പേരും പറഞ്ഞുകേട്ടിരുന്നു. പക്ഷെ ആ തവണയും അദ്ദേഹത്തിനു കുറിവീണില്ല. അതില്‍ പരിഭവമോ പരാതിയോ ഇല്ലാതെ പി. വിശ്വംഭരന്‍ ഒരുത്തമ പാര്‍ട്ടി പ്രവര്‍ത്തകനായി നിയമസഭയ്‌ക്കകത്തും പുറത്തും പ്രവര്‍ത്തനം തുടര്‍ന്നു.
ന്യൂനപക്ഷ കക്ഷിയുടെ നേതാവിനുകീഴില്‍ ഭൂരിപക്ഷം ഭരണത്തിലിരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങി. ഒരു ഭരണാധികാരിഎന്നനിലയിലും നേതാവെന്ന നിലയിലും കറപുരളാത്ത വ്യക്തിത്വത്തിനുടമയായ പട്ടത്തെ പുറംതള്ളി അപമാനിച്ചുകൊണ്ട്‌ ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ഒരുക്കമായില്ല. ഈ സാഹചര്യത്തില്‍ പട്ടത്തെ ഒഴിവാക്കാനുള്ള ആലോചനകള്‍ ദല്‍ഹിയിലെ ഉപശാലകളിലും വ്യാപിച്ചു. ദല്‍ഹി ദര്‍ബാറില്‍ അതിനൊരു പദ്ധതി രൂപപ്പെടുകയും ചെയ്‌തു.


സംസ്ഥാനരാഷ്‌ട്രീയത്തിലുള്ള തന്റെ ബന്ധദാര്‍ഢ്യം അഴിയുന്നുണ്ടോ എന്ന ചിന്ത പട്ടത്തിനെ അലട്ടാന്‍ തുടങ്ങിയിരുന്നു. പി.എസ്‌.പിക്കാര്‍ എന്നതിനെക്കാള്‍ പട്ടം അനുയായികള്‍ക്ക്‌ മുന്‍തൂക്കമുള്ള തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്‌ഡലത്തില്‍ സ്വന്തം ജാമാതാവ്‌ പരാജയപ്പെട്ടത്‌ പട്ടത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. പട്ടത്തെ ഒഴിവാക്കാനുള്ള കോണ്‍ഗ്രസ്സുകാരുടെ ആഗ്രഹം കനത്തുവന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്‌ ഒരു ഗവര്‍ണ്ണര്‍ പദവി ഓഫര്‍ചെയ്‌തു. ആ ഓഫര്‍ പട്ടം സ്വീകരിച്ചു.
``പട്ടം ഗവര്‍ണ്ണറായി പോകുന്നതുവരെ ഞങ്ങളുടെ ബന്ധത്തില്‍ ഒരുവിധ ശൈഥില്യവും വന്നിരുന്നില്ല. എന്നാല്‍ അദ്ദേഹം ഗവര്‍ണ്ണര്‍പദവി സ്വീകരിച്ച രീതിയോട്‌ എനിക്കു യോജിപ്പുണ്ടായിരുന്നില്ല. അതിന്റെ പേരില്‍ ഞങ്ങളുടെ ബന്ധത്തില്‍ അയവുണ്ടായി. ഗവര്‍ണ്ണര്‍പദവിയില്‍നിന്ന്‌ റിട്ടയര്‍ചെയ്യുന്നതുവരെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടില്ല.'' പി. വിശ്വംഭരന്‍ പറഞ്ഞു: ``കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്‌. ഒന്നാമതായി, ഗവര്‍ണ്ണര്‍ പദവി ഓഫര്‍ ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം പാര്‍ട്ടിയോട്‌ ആലോചിച്ചില്ല. ഒരു സാധാരണ വ്യക്തി എന്നനിലയിലല്ല ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ നേതാവ്‌, ഒരു ഭരണാധികാരി എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ്‌ അദ്ദേഹത്തിന്‌ ഈ ഓഫര്‍ വന്നത്‌. അപ്പോള്‍ അദ്ദേഹം പാര്‍ട്ടിയോട്‌ അഭിപ്രായം ചോദിക്കാന്‍ ബാധ്യസ്ഥനാണ്‌. രണ്ടാമത്തെകാര്യം തികച്ചം വ്യക്തിപരമാണ്‌. ഗവര്‍ണ്ണറായി സത്യപ്രതിജ്ഞചെയ്യാനുള്ള സന്ദേശം കിട്ടുന്ന ദിവസം അദ്ദേഹത്തിന്‌ ആറ്റിങ്ങലില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്‌പ്രചരണ സമാപനയോഗത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്റെ കാറില്‍ ഞാനും യാത്ര തിരിച്ചു. ആദ്യം രാജ്‌ഭവനിലേക്കു പോകാനാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. അവിടെയെത്തിയപ്പോള്‍ തനിക്ക്‌ ഗവര്‍ണ്ണറെ കാണേണ്ട അത്യാവശ്യമുണ്ടെന്നും വിശ്വംഭരന്‍ കാറിലിരുന്നാല്‍ മതിയെന്നും പറഞ്ഞ്‌ അദ്ദേഹം അകത്തേക്കുപോയി. തുടര്‍ന്ന്‌ ആറ്റിങ്ങലിലേക്കും ഒന്നിച്ചുപോയി. അവിടത്തെ യോഗം കഴിഞ്ഞ്‌ അദ്ദേഹം നേരത്തെ മടങ്ങി. ഞാന്‍ മടങ്ങിയെത്തിയപ്പോഴാണ്‌ മുഖ്യമന്ത്രി പഞ്ചാബ്‌ ഗവര്‍ണ്ണറായി പോകുന്നവാര്‍ത്ത അറിയുന്നത്‌. പിറ്റേന്ന്‌ രാവിലെ ഞാന്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്‌ഹൗസില്‍ ചെന്നു. അപ്പോള്‍ അദ്ദേഹം ആര്‍.ശങ്കറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്‌ഭവനില്‍ പോയിരിക്കുകയായിരുന്നു. പന്നീടദ്ദേഹം മടങ്ങിവന്നപ്പോള്‍ മറ്റു പലരോടുമൊപ്പം എന്നോടും വെറും ഔപചാരികമായിമാത്രം സംസാരിച്ചു. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഗവര്‍ണ്ണര്‍ പദവിയില്‍ നിന്നും വിരമിച്ച്‌ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ പോയിക്കണ്ടു. അപ്പോള്‍ അദ്ദേഹത്തിന്‌ അനാരോഗ്യം തുടങ്ങിയിരുന്നു. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. പിന്നീട്‌ പലതവണ ഞാന്‍ അദ്ദേഹത്തെ പോയിക്കണ്ടു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരായിരുന്ന പി.എസ്‌. നടരാജപിള്ള, പൊന്നറ എന്നിവരുടെ അന്ത്യനാളുകളില്‍ അവരെ കാണാന്‍ പോകാത്തതില്‍ അദ്ദേഹം പശ്ചാത്താപം പ്രകടിപ്പിച്ചു...'' 

പി. വിശ്വംഭരന്‍ എന്ന അസാധാരണ മനുഷ്യന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖമാണ്‌ ഇവിടെയും അനാവൃതമാകുന്നത്‌. ആവശ്യമുള്ളതിലധികം ഒരു വാക്കും ആരോടും സംസാരിക്കാത്ത, ബന്ധുക്കളോട്‌ കൊച്ചുവര്‍ത്തമാനം പറയാത്ത, ആരെയും അതിരുവിട്ടു പ്രോത്സാഹിപ്പിക്കുകയോ എതിര്‍ക്കുകയോ പതിവില്ലാത്ത ഈ മനോഭാവവും പി. വിശ്വംഭരനുമാത്രം അവകാശപ്പെട്ടതാണ്‌. ആ പാരമ്പര്യം പ്രദാനംചെയ്‌ത ഒരു മുന്‍ഗാമിയോ അതിന്റെ അവകാശം പറ്റുന്ന ഒരു പിന്‍ഗാമിയോ അദ്ദേഹത്തിനില്ല. തന്റെ മാര്‍ഗ്ഗത്തില്‍ എന്നും ഒറ്റയാനായി യാത്ര തുടരാനിച്ഛിക്കുന്ന അദ്ദേഹം ഗീതാകാരനെപ്പോലെ, സംഭവിച്ചതെല്ലാം നല്ലതിനാണ്‌, ഇനി സംഭവിക്കാനുള്ളതും നല്ലതുതന്നെ എന്ന വിശ്വാസക്കാരനാണ്‌. എങ്കിലും ഒഴുക്കില്‍പ്പെട്ട ഒതളങ്ങയാകാതെ എല്ലാഒഴുക്കിനെതിരെയും നീന്തി, തളരാതെ തന്റെ കര്‍മ്മം അനവരതം അദ്ദേഹം തുടരുന്നു.
പട്ടം താണുപിള്ള പഞ്ചാബ്‌ ഗവര്‍ണ്ണറായി പോയതോടെ കേരളത്തിലെ സോഷ്യലിസ്റ്റു പ്രസ്ഥാനത്തിന്റെ ദീപ്‌തമായ ഒരു യുഗം അവസാനിക്കുകയായിരുന്നു. അതിനുശേഷമുള്ള അഞ്ചു ദശാബ്‌ദക്കാലത്തില്‍ ഏറെയും സോഷ്യലിസ്റ്റു പാര്‍ട്ടി മുന്നണി രാഷ്‌ട്രീയത്തിന്റെ ഭാഗമായി സ്വന്തം വ്യക്തിത്വം നഷ്‌ടപ്പെടുത്തി നിലകൊള്ളുന്നതാണ്‌ കാണുന്നത്‌. യോഗ്യരായ നേതാക്കളുടെ അഭാവമല്ല, മറിച്ച്‌ അണികളെ ഒപ്പം നിറുത്താനുള്ള ഉപരിപ്ലവ സമവാക്യങ്ങളോട്‌ അവര്‍ക്കുള്ള വിപ്രതിപത്തി തന്നെയാണിതിനു കാരണം. ഒരു രാഷ്‌ട്രീയ നേതാവെന്നാല്‍ അനുയായികള്‍ ആവശ്യപ്പെടുന്നതെന്തും `ശരിയാക്കിത്തരാം' എന്നപല്ലവി മൂളുന്നവനായിരിക്കണംഎന്നത്‌ ഇന്നത്തെ അധികാരരാഷ്‌ട്രീയത്തിന്റെ ജീവവായുവാണ്‌. കൂടാതെ, എന്തു കൊള്ളരുതായ്‌മ കാണിച്ചാലും അവനെ പാര്‍ട്ടിയുടെ പേരില്‍ സംരക്ഷിക്കുന്നതും ഈ പ്രവണതയുടെ ഭാഗമാണ്‌. എന്നാല്‍ പി. വിശ്വംഭരന്‍ ഇതില്‍നിന്നു തികച്ചും വ്യത്യസ്‌തനാണ്‌. ആര്‍ക്കും പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‌കുന്നശീലം അദ്ദേഹത്തിനില്ല. അതുപോലെ കാര്യസാധ്യത്തിനുവേണ്ടി കുറുക്കുവഴിയിലൂടെ അവിഹിത കാരൃങ്ങളില്‍ ഒന്നുസഹായിക്കണം എന്ന ആവശ്യവുമായിട്ടൊരാള്‍ചെന്നാല്‍ ആട്ടിപ്പുറത്താക്കുന്നതും പി. വിശ്വംഭരന്റെ ശീലമാണ്‌. മൂല്യങ്ങളുടെ സംഘനൃത്തത്തില്‍ സോപാനങ്ങളിടിഞ്ഞുവീണാല്‍ താന്‍ വെറുംനിലത്തിരിക്കാനും ഒരുക്കമാണെന്ന ഈ മനോഭാവം ഒരു യഥാര്‍ത്ഥ സോഷ്യലിസ്റ്റിന്റേതാണ്‌.


1955-ല്‍ ലോഹ്യയുടെ നേതൃത്വത്തില്‍ പി.എസ്‌.പി.യില്‍നിന്ന്‌ പിരിഞ്ഞുപോയ സോഷ്യലിസ്റ്റു ഗ്രൂപ്പ്‌ '65 ആയപ്പോഴേക്കും പുനരേകീകരണത്തിനു തയ്യാറായി. അങ്ങനെ എസ്‌.എസ്‌.പി, രൂപീകൃതമായി. ദേശീയ തലത്തില്‍ അതൊരു വലിയ സംഭവമായിരുന്നെങ്കിലും കേരളത്തില്‍ പാര്‍ട്ടിക്ക്‌ കാര്യമായ വികാസമൊന്നും ഇതുകൊണ്ടുണ്ടായില്ല. മലബാര്‍ മേഖലയില്‍നിന്ന്‌ ചെറിയൊരു ഗ്രൂപ്പുവന്നുചേര്‍ന്നു എന്നതുമാത്രമായിരുന്നു മെച്ചം. 1964-ല്‍ത്തന്നെ കെ. ചന്ദ്രശേഖരന്‍ ചെയര്‍മാനും പി.വിശ്വംഭരന്‍ ജനറല്‍ സെക്രട്ടറിയുമായി പി.എസ്‌.പി സംസ്ഥാനകമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. 1965-ല്‍ എസ്‌.എസ്‌.പി രൂപീകൃതമായപ്പോഴും ആ സ്ഥാനങ്ങളില്‍ അവര്‍ തുടര്‍ന്നു. 1965-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ എസ്‌.എസ്‌.പിക്ക്‌ പതിമൂന്നു സീറ്റ്‌ ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പി. വിശ്വംഭരന്‍ പ്രചരണ രംഗത്തു മാറിനിന്നു. എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാവുന്ന വിധത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിന്റെപേരില്‍ ആ സഭ യോഗം ചേരാതെ പിരിയേണ്ടിവന്നു.

എം.എല്‍.എ p.viswambharan as MLA

എം.എല്‍.എ

1952-ലെ പൊതു തെരഞ്ഞെടുപ്പില്‍ നേമംമണ്‌ഡലത്തിലേക്കു നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും എം. ഗോപാലന്‍ നായര്‍ക്കു വേണ്ടി പി. വിശ്വംഭരന്‍ മത്സരത്തില്‍നിന്നു പിന്‍വാങ്ങി. ഈ നിയമസഭ അല്‍പ്പായുസ്സായിരുന്നല്ലോ. അനന്തരം 1954-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി. വിശ്വംഭരന്‌ നേരിടേണ്ടിവന്നത്‌ അതികായനായ ജി. ചന്ദ്രശേഖരപിള്ളയെയാണ്‌. ഒരു ഭീകരനെനേരിടാന്‍ ഈര്‍ക്കിലുപോലത്തെ പയ്യനാവുമോയെന്ന്‌ പി.എസ്‌.പി.യുടെ ഉപശാലകളില്‍ത്തന്നെ സംഭാഷണമുണ്ടായി. എങ്കിലും മത്സരം കഴിഞ്ഞപ്പോള്‍ അതികായനെപരാജയപ്പെടുത്തി പയ്യനായ വിശ്വംഭരന്‍ എം.എല്‍.എ ആയി. പട്ടവുമായി വളരെ അടുപ്പമുണ്ടായിരുന്ന വിശ്വംഭരന്‌ ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്ന്‌ പലരും വിശ്വസിച്ചെങ്കിലും തന്റെ അഭിമാനമാണ്‌ ഏറ്റവുംവലിയ ശരിയെന്നു വിശ്വസിച്ച വിശ്വംഭരന്‍ പങ്കുവയ്‌പുകള്‍ പൂര്‍ത്തിയാകുംവരെ പട്ടത്തെ കാണാന്‍ പോയില്ല. പട്ടത്തിന്‌ വിശ്വംഭരനിലേക്ക്‌ കണ്ണ്‌ പാഞ്ഞതുമില്ല. അധികാരത്തിന്റെ അകത്തളങ്ങളിലേക്ക്‌ ഒളിഞ്ഞുനോക്കി നീരിറക്കാത്തസ്വഭാവം ആദ്യകാലംമുതല്‍ േതന്നെ വിശ്വംഭരനിലുണ്ടായിരുന്നു. ഈ എണ്‍പത്തഞ്ചാം ജന്മനക്ഷത്രത്തിലും അതിന്‌ ഒരുവിധ വ്യതിയാനവും വന്നിട്ടില്ല.
നിയമസഭയിലെ തന്റെ ആദ്യടേം മുതല്‍തന്നെ നടപടികളില്‍ കാര്യക്ഷമമായി പങ്കെടുക്കാനും കാര്യകാരണസഹിതം സംസാരിക്കാനും പി. വിശ്വംഭരന്‍ ശ്രമിച്ചിരുന്നു. പല അംഗങ്ങളും കാടുംപടലും പറിച്ചിട്ടുകൊണ്ട്‌ തങ്ങളുടെ പ്രസംഗം നീട്ടുമ്പോള്‍ വിശ്വംഭരന്‍ വളരെ വിശദമായിട്ടും ആഴത്തിലും കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ രേഖകള്‍ വായിക്കുന്നവര്‍ക്കു മനസ്സിലാക്കാം. ധനകാര്യബില്ലുകളെക്കുറിച്ചുള്ള ചര്‍ച്ചയായാലും പ്രമേയാവതരണമായാലും പ്രതിപാദിക്കുന്നവിഷയങ്ങളുടെ അലകുംപിടിയും കണ്ടറിഞ്ഞു സംസാരിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്‌. മറ്റൊരു സവിശേഷത കയര്‍-കൈത്തറി മേഖലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ്‌. ഈ മേഖലകളില്‍ എന്തു വികാസമുണ്ടായാലും പോരാ പോരാ എന്നൊരു വികാരം അദ്ദേഹത്തിനെ ഭരിച്ചിരുന്നു. നിയമസഭയ്‌ക്കകത്തും പുറത്തുമുള്ള പ്രസംഗങ്ങളിലും മറ്റു ലേഖനങ്ങളിലും ഇതുകാണാം.
1954-ലെ പട്ടം മന്ത്രിസഭ കുഴിത്തുറവെടിവയ്‌പോടുകൂടി ആടിയുലയാന്‍തുടങ്ങി. ഒരു പി.എസ്‌.പി അംഗംതന്നെ മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ആ മന്ത്രിസഭ നിലംപതിച്ചു. അനന്തരം പനമ്പിള്ളി ഗോവിന്ദമേനോന്റെനേതൃത്വത്തില്‍ ഒരു മന്ത്രിസഭ രൂപീകൃതമായെങ്കിലും അതിനും അധികകാലം നിലനില്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ നാലുവര്‍ഷത്തിനിടയില്‍ രണ്ടു തെരഞ്ഞെടുപ്പും മൂന്നു മന്ത്രിസഭകളും ഇവിടെയുണ്ടായി. തുടര്‍ന്ന്‌ 1956-ല്‍ നിയമസഭ പിരിച്ചുവിട്ട്‌ പ്രസിഡന്റ്‌ ഭരണം ഏര്‍പ്പെടുത്തി.