Sunday, February 6, 2011

വിശ്വംഭരന്‍-ചുരുങ്ങിയ വാക്കുകളില്‍ P.VISWAMBHARAN IN BRIEF

ന്റെ തട്ടകം കയര്‍ മേഖലയാണെന്ന അറിവ്‌ അദ്ദേഹത്തെ എന്നും കയര്‍മേഖലയിലെ പ്രശ്‌നങ്ങളെ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്നതിനും ആഴത്തില്‍ അപഗ്രഥിക്കുന്നതിനും പ്രാപ്‌തനാക്കി. തിരു-കൊച്ചിയില്‍ കയര്‍ സഹകരണ പ്രസ്ഥാനം ആരംഭിക്കുന്നത്‌ 1950-ല്‍ ആണ്‌. അന്നു മുതല്‍ക്കു തന്നെ ഈ പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്‌ പി. വിശ്വംഭരന്‍. കയര്‍മേഖലയില്‍ അദ്ദേഹം നല്‌കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്‌. 
K.Chandrasekharan, V.P.Singh, P.Viswambharan, I.K.Gujral
കേരളം മൊത്തംപരിശോധിച്ചാലും സ്വയം പര്യാപ്‌തമായ കയര്‍ സഹകരണസംഘങ്ങള്‍ വിരലിലെണ്ണാവുന്നവ മാത്രമാണ്‌. അവയിലൊന്നിന്റെ സംഘാടനം മുതല്‍ അന്‍പതുവര്‍ഷക്കാലത്തെ അതിന്റെ ഭരണനിയന്ത്രണവും അദ്ദേഹമാണ്‌ നടത്തിയത്‌. ആലപ്പുഴയിലെ കേന്ദ്ര കയര്‍മാര്‍ക്കറ്റിംഗ്‌ സഹകരണ സംഘത്തിന്റെ ആരംഭം മുതല്‍ അതിന്റെ ഡയറക്‌ടര്‍ ബോര്‍ഡില്‍ പി. വിശ്വംഭരന്‍ അംഗമായിരുന്നു. ``ഏതു സര്‍ക്കാര്‍ വന്നാലും സാറിനെ ആവശ്യമുണ്ട്‌.'' എന്നാണ്‌ ഇതു സംബന്ധിച്ച്‌ അദ്ദേഹത്തിന്റെ ഒരുറ്റ അനുയായി പറഞ്ഞത്‌. രണ്ടുതവണ അദ്ദേഹം ഈ സംഘത്തിന്റെ പ്രസിഡന്റാവുകയും ചെയ്‌തു. 1979-ല്‍ നാലു കേന്ദ്ര കയര്‍ സംഘങ്ങള്‍ കൂട്ടിച്ചേര്‍ത്ത്‌ കയര്‍ ഫെഡ്‌ രൂപീകരിച്ചപ്പോള്‍ ആദ്യത്തെ വൈസ്‌പ്രസിഡന്റായത്‌ വിശ്വംഭരനായിരുന്നു. ദീര്‍ഘകാലം അതിന്റെ എക്‌സിക്യൂട്ടീവ്‌ അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു.
Vazhamuttom Coir Society
ഇങ്ങനെ കയര്‍മേഖലയിലെ പ്രമുഖ സംഘടനകളുടെ നിര്‍വ്വാഹകസമിതി അംഗമായി വിശ്വംഭരനെ നിലനിറുത്തുന്നത്‌ ആരുടെയും ഔദാര്യമല്ല, മറിച്ച്‌ അദ്ദേഹമില്ലെങ്കില്‍ ആ ഒഴിവ്‌ നികത്തപ്പെടുക അസാധ്യമാണെന്ന സത്യം മാനിച്ചാണ്‌. കയര്‍മേഘലയിലെ പ്രശ്‌നങ്ങളെയും പരിഹാരശ്രമങ്ങളെയും കുറിച്ചുള്ള അവഗാഹമാണ്‌ അദ്ദേഹം ആ രംഗത്തു പ്രവര്‍ത്തിക്കുന്ന ഇതര ട്രേഡ്‌ യൂണിയന്‍ നേതാക്കളില്‍ നിന്നു വ്യത്യസ്‌തനാക്കുന്നത്‌. ഈ വൈജാത്യം തന്നെയാണ്‌ കയറിന്റെ വിപണന സാധ്യത അന്വേഷിഷിച്ച്‌ ഏകാംഗ പ്രതിനിധിയായും പ്രതിനിധിസംഘത്തിലെ അംഗമായും മൂന്നു തവണ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പി. വിശ്വംഭരനെ നിയോഗിക്കാന്‍ ബന്ധപ്പെട്ടവരെ പ്രേരിപ്പിച്ചത്‌.
അധികാരവും സ്ഥാനമാനങ്ങളും കൈവന്നാല്‍വിട്ടുകൊടുക്കാതിരിക്കാനുള്ള സാധനമാണെന്ന ചിന്ത ഒരിക്കലും തൊട്ടുതീണ്ടിയിട്ടില്ലാത്ത നേതാവാണ്‌ വിശ്വംഭരന്‍. കയ്യില്‍വരുന്നതു സ്വീകരിക്കുക കൈവിട്ടുപോകുന്നതിനെയോര്‍ത്തു വ്യാകുലപ്പെടാതിരിക്കുക എന്ന മട്ടിലൊരു നിര്‍മമത്വം ആദ്യകാലം മുതല്‍ക്കേ വിശ്വംഭരന്‍ അനുവര്‍ത്തിച്ചുവന്നിരുന്നു. വി.പി. സിംഗ്‌ ഗവണ്‍മെന്റിന്റെ കാലത്ത്‌ ഗവര്‍ണ്ണര്‍ പദവിയിലേക്കു കേരളത്തില്‍ നിന്നു പരിഗണിക്കപ്പെട്ട പേരുകളിലൊന്ന്‌ വിശ്വംഭരന്റേതായിരുന്നു. ആ ഓഫര്‍ തട്ടിത്തെറിപ്പിക്കാന്‍ സ്വന്തം പാര്‍ട്ടിയിലെ തന്നെ ചില പ്രമുഖര്‍ പഞ്ചസാരയില്‍ പൊതിഞ്ഞ വിഷം ഉപയോഗിച്ചതിനെ കുറിച്ചറിഞ്ഞിട്ടും വിശ്വംഭരന്‍ നിസ്സംഗനായി പ്രതികരിച്ചതേയുള്ളു.

P.Viswambharan, U.R.Ananthamoorthy
അധികാരസ്ഥാനങ്ങളോടും സ്ഥാനമാനങ്ങളോടുമുള്ള ഈ നിസ്സംഗത പക്ഷെ തനിക്കുനേരെ ഉയരുന്ന പരിഹാസ വചനങ്ങളോടും തന്റെ ആത്മാഭിമാനത്തെ സ്‌പര്‍ശിക്കുന്ന നടപടികളോടും അദ്ദേഹം കാട്ടാറില്ല. ഈ സ്വഭാവം വ്യക്തമാക്കുന്ന രണ്ടു സംഭവങ്ങള്‍ ചൂണ്ടിക്കാട്ടാം. ഒന്നാമത്തേത്‌ എഫ്‌.എ.സി.ടി. എപ്പിസോഡാണ്‌. അന്ന്‌ രാഷ്‌ട്രീയ തലത്തിലും ബ്യൂറോക്രസിയിലും അങ്ങേയറ്റത്തെ സ്വാധീനമുണ്ടായിരുന്ന അതിന്റെ എം.ഡി ചില ``ഏഭ്യന്മാര്‍ എനിക്കെതിരെ പാര്‍ലമെന്റില്‍ കുരയ്‌ക്കുന്നു'' എന്ന്‌ ഒരു ബോര്‍ഡു മീറ്റിംഗില്‍ പറഞ്ഞതായി വിശ്വംഭരനെ ഒരു ബോര്‍ഡംഗം ധരിപ്പിച്ചു. അതുകേട്ട അദ്ദേഹം എഫ്‌.എ.സി.ടിയെ സംബന്ധിച്ച്‌ തന്റെ നിലപാട്‌ കൂടുതല്‍ കര്‍ക്കശമാക്കുകയും അതിന്റെ യുക്തിപരമായ പരിസമാപ്‌തിയിലെത്തിക്കുകയും ചെയ്‌തു.
രണ്ടാമത്തെ സംഭവം തിരുവനന്തപുരം സ്‌പിന്നിംഗ്‌മില്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതാണ്‌. 1987-ല്‍ എല്‍.ഡി.എഫ്‌. ഗവണ്‍മെന്റ്‌ അധികാരത്തില്‍ വന്നപ്പോള്‍ ജനതാദളിനു ചെയര്‍മാന്‍ പദവി ലഭിച്ചത്‌ മൂന്നു സ്ഥാപനങ്ങളുടേതാണ്‌. ഹൗസിംഗ്‌ബോര്‍ഡ്‌, നാളികേര വികസന കോര്‍പ്പറേഷന്‍, തിരുവനന്തപുരം സ്‌പിന്നിംഗ്‌മില്‍. ഈ മൂന്നെണ്ണത്തില്‍ ഏറ്റവും അപ്രധാനമായിരുന്നു തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്‍. തിരുവനന്തപുരം സ്‌പിന്നിംഗ്‌ മില്‍ ചെയര്‍മാന്‌ ഒരു കാറുപോലും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം വിശ്വംഭരന്‍ അതേറ്റെടുത്തു. അതിനു പ്രധാനമായും രണ്ടു കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്‌ പ്രസ്‌തുത മില്‍ സ്ഥാപിച്ചത്‌ അദ്ദേഹം എം.എല്‍.എ. ആയിരുന്ന അവസരത്തിലാണ്‌. രണ്ടാമത്‌, അത്‌ സ്വന്തം നാട്ടിലാണെന്നും തകര്‍ന്നുകൊണ്ടിരിക്കുന്ന ആ സ്ഥാപനത്തെ രക്ഷിക്കാന്‍ തന്റേതായിട്ടെന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാല്‍ ചെയ്യണമെന്നുമുള്ള വിചാരം. ഇതിലുപരി മറ്റൊരുവിചാരവും അതേറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ല. നവീകരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഐ.ഡി.ബി.ഐ.യുമായി ചര്‍ച്ച നടത്തി. ഈ അവസരത്തിലാണ്‌ പാര്‍ട്ടിക്കുള്ളില്‍ ചിലര്‍ ചില കമന്റുകള്‍ പാസ്സാക്കിയത്‌. തന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യും വിധത്തിലുള്ള ആ കമന്റ്‌ വിശ്വംഭരനെ പ്രകോപിപ്പിക്കാന്‍ പോന്നതായിരുന്നു. പിന്നീട്‌ അധികമൊന്നും ആലോചിക്കുകയുണ്ടായില്ല. സ്‌പിന്നിംഗ്‌ മില്‍ ചെയര്‍മാന്‍ പദം അദ്ദേഹം രാജിവച്ചു.
ദീര്‍ഘകാലം ട്രേഡ്‌ യൂണിയന്‍ രംഗത്തു പ്രവര്‍ത്തിച്ച വിശ്വംഭരന്‍, ദക്ഷിണ തിരുവിതാംകൂര്‍ കരിങ്കല്‍ തൊഴിലാളി യൂണിയന്‍, ദക്ഷിണ തിരുവിതാംകൂര്‍ മോട്ടോര്‍ തൊഴിലാളിയൂണിയന്‍, തിരുവനന്തപുരം പോര്‍ട്ട്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍, ട്രാവന്‍കൂര്‍ ടെക്‌സ്റ്റൈല്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ എന്നു തുടങ്ങി പല തൊഴിലാളി യൂണിയനുകളുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എന്നാല്‍ തൊഴിലാളികളുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നേതാക്കളെ നിഷേധിക്കുന്ന ഒരു പ്രവണത പില്‍ക്കാലത്തു കാണാന്‍ കഴിയുന്നു. വലിയതുറ പോര്‍ട്ടു തൊഴിലാളി യൂണിയന്റെ കാര്യത്തില്‍ വിശ്വംഭരനും ഈ പ്രവണത നേരിട്ടനുഭവിക്കേണ്ടിവന്നു. അതോടെ ട്രേഡ്‌ യൂണിയന്‍ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു.

Madhu Dantavathe, P.Viswambharan

1977 മുതല്‍ തെരഞ്ഞെടുപ്പു രാഷ്‌ട്രീയത്തിലെ മത്സര മേഖലയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പി. വിശ്വംഭരന്‍ സജീവ രാഷ്‌ട്രീയത്തില്‍നിന്ന്‌ ഒരിക്കലും അകന്നുനില്‍ക്കുന്നില്ല. 1996-ലെ പാര്‍ട്ടി പിളര്‍പ്പിനുശേഷം അദ്ദേഹം കൂടുതല്‍ സജീവമാവുകയാണുണ്ടായത്‌. അതിനുശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കുവേണ്ടി അദ്ദേഹം പ്രചരണം നടത്തി. സോഷ്യലിസ്റ്റ്‌ ഐക്യം എന്നും അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ആ സ്വപ്‌നസാക്ഷാത്‌കാരത്തിനായി അദ്ദേഹം അനവരതം പ്രവര്‍ത്തിച്ചു. സോഷ്യലിസ്റ്റുകളുടെ ഐക്യം മുന്‍നിര്‍ത്തി 2002-ല്‍ പൂനെയില്‍ സംഘടിപ്പിക്കപ്പെട്ട സോഷ്യലിസ്റ്റ്‌ സംഗമത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അവിടെ വച്ച്‌ രൂപീകരിച്ച സോഷ്യലിസ്റ്റ്‌ ഫ്രണ്ടിന്റെ ദേശീയ സമിതിയിലെ അംഗമായും കേരള ഘടകത്തിന്റെ കണ്‍വീനറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവര്‍ഷക്കാലം അതിന്റെ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യയൊട്ടാകെ അദ്ദേഹം ഓടി നടന്നു. പ്രതീക്ഷിച്ച രീതിയില്‍ ആ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങുന്നില്ലെന്ന്‌ മനസ്സിലാക്കിയപ്പോള്‍ ആ സ്ഥാനങ്ങള്‍ ഉപേക്ഷിച്ച്‌ പിന്‍വാങ്ങി. അങ്ങനെ ആ സ്വപ്‌നസാക്ഷാത്‌ക്കാരം ഒരു മരീചികപോലെ അകന്നുപോകുന്നുണ്ടെങ്കിലും അതിനുവേണ്ടി അദ്ദേഹം ഇന്നും യത്‌നിക്കുന്നു. ജെ.പി.യും ലോഹ്യയും കണ്ട സ്വപ്‌നം ഒരു സാക്ഷാത്‌കാരമാകാന്‍ ഇനിയും എത്രകാലം സഞ്ചരിക്കേണ്ടിവരും എന്നറിയാതെ നീങ്ങുകയാണ്‌ ഈ ഏകാംഗപോരാളി. 

T.J.Chandrachoodan, K.Viswanathan. P.Viswambharan
ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ക്കുശേഷം രാഷ്‌ട്രീയ സമവാക്യങ്ങളെ കൂട്ടിക്കിഴിക്കുമ്പോള്‍ നേട്ടത്തിന്റെ ഗ്രാഫില്‍ ഉയര്‍ച്ചയല്ല താഴ്‌ചയാണദ്ദേഹത്തിനുള്ളത്‌. അന്യൂനമായ സ്വത്വബോധത്തോടെയും അഖണ്‌ഡമായ ലക്ഷ്യബോധത്തോടെയും സാത്വികമായ ചിന്താപദ്ധതികളോടെയും സഞ്ചരിക്കുമ്പോള്‍ ഈ മനുഷ്യന്‍ ഗാന്ധിയന്‍ രാഷ്‌ട്രീയ മാര്‍ഗ്ഗങ്ങളുടെ ജീവിത സ്‌മാരകമാവുകയാണ്‌. മാര്‍ഗ്ഗവും ലക്ഷ്യവും രണ്ടല്ലെന്ന സിദ്ധാന്തപ്രകാരം അദ്ദേഹം ഗാന്ധിയന്‍ ലക്ഷ്യമാവുകയും ചെയ്യുന്നു.
1958-ല്‍ സജീവ പത്രപ്രവര്‍ത്തനം നിറുത്തിയെങ്കിലും പത്രങ്ങളില്‍ എഴുതുന്നത്‌ അദ്ദേഹം അവസാനിപ്പിച്ചില്ല. മലയാള ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ഇടയ്‌ക്ക്‌ ലേഖനങ്ങളെഴുതുന്നു. തനിക്ക്‌ അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തികളെപ്പറ്റിയുള്ള അനുസ്‌മരണകളും സമകാലിക രാഷ്‌ട്രീയ-സാമൂഹിക പ്രശ്‌നങ്ങളെ ആസ്‌പദമാക്കിയുള്ള ലേഖനങ്ങളുമാണ്‌ അവയില്‍ മുഖ്യം. ആശയസ്‌ഫുടതയും ഭാഷാലാളിത്യവുമാണ്‌ അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ മുഖമുദ്ര.

N.E.Balaram, P.Viswambharan, E.M.S
ദേശീയ രാഷ്‌ട്രീയത്തെപ്പറ്റിയും കേരളത്തിലെ സംഭവവികാസങ്ങളെപ്പറ്റിയും മുംബൈയില്‍ നിന്ന്‌ പ്രസിദ്ധീകരിക്കുന്ന ജനത എന്ന ഇംഗ്ലീഷ്‌ വാരികയിലും വിശ്വംഭരന്‍ പതിവായി എഴുതുന്നുണ്ട്‌. ഇങ്ങനെ പ്രസിദ്ധീകൃതമായ ലേഖനങ്ങള്‍ സമാഹരിച്ചുകൊണ്ട്‌ അനുസ്‌മരണകള്‍-അഭിപ്രായങ്ങള്‍, മറക്കാത്ത അനുയാത്രകള്‍ എന്നിങ്ങനെ രണ്ട്‌ ഗ്രന്ഥങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. ഞാന്‍ എഴുതിയിട്ടുള്ള സോഷ്യലിസ്റ്റു പ്രസ്ഥാനം കേരളത്തില്‍ എന്ന ചരിത്രഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിനുവേണ്ടിയും അദ്ദേഹം ഏറെ പ്രയത്‌നിച്ചിട്ടുണ്ട്‌

Friday, February 4, 2011

ട്രേഡ്‌ യൂണിയന്‍ നേതാവ്‌ TRADE UNION LEADER

ട്രേഡ്‌ യൂണിയന്‍ നേതാവ്‌
Thampan Thomas, M.M.Lorance and P.Viswambharan

ദീര്‍ഘകാലം ട്രേഡ്‌ യൂണിയന്‍ രംഗത്തു പ്രവര്‍ത്തിച്ച വിശ്വംഭരന്‍ തൊഴിലാളികളുടെ പ്രശ്‌നങ്ങളോട്‌ എന്നും അകമഴിഞ്ഞ അനുഭാവം പ്രകടിപ്പിച്ചിരുന്നു. ഈ അനുഭാവ പ്രകടനത്തിന്റെ ഉത്തമ നിദര്‍ശനമാണ്‌ 1951-ലെ കരിങ്കല്‍ തൊഴിലാളി സമരം. കോവളത്തിനുസമീപം വെള്ളാറിലെ ഒരു സര്‍ക്കാര്‍ ക്വാറിസമുച്ചയത്തില്‍ ക്രഷിംഗ്‌ മിഷ്യന്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ഈ സമരം. ആദ്യമായി കരിങ്കല്‍ തൊഴിലാളികള്‍ക്ക്‌ ഒരു യൂണിയനുണ്ടാകുന്നതും ഈ സമരത്തോടനുബന്ധിച്ചായിരുന്നു. കേരളത്തിലെ പ്രമുഖമായ കയര്‍-കരിങ്കല്‍ മേഖലകളിലൊന്നായിരുന്നു 

ഈ പ്രദേശം. ഭൂരിപക്ഷം ജനങ്ങളും ഈ രണ്ടു തൊഴിലുകളോട്‌ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുന്നവരുമായിരുന്നു. ഇതില്‍ കല്ലുപൊട്ടിച്ച്‌ ചല്ലിയാക്കി ഉപജീവനം നടത്തിയിരുന്ന ജനവിഭാഗത്തിന്റെ തൊഴില്‍ പൂര്‍ണ്ണമായും ഇല്ലായ്‌മചെയ്യാന്‍ പോന്നതായിരുന്നു ക്രഷിംഗ്‌മിഷ്യന്‍. ഇതനുവദിച്ചുകൊടുക്കാന്‍ തയ്യാറല്ലായിരുന്നതൊഴിലാളികളെ അദ്ദേഹം സംഘടിപ്പിച്ചു. തൊഴിലാളികള്‍ പണിമുടക്കുകമാത്രമല്ല ക്വാറികള്‍ പൂര്‍ണ്ണമായും സ്‌തംഭിപ്പിക്കുകയുംചെയ്‌തു. പൂന്തുറയില്‍ കടല്‍ഭിത്തി കെട്ടുന്നതിനാവശ്യമായ കല്ലും ഈ ക്വാറിയില്‍ നിന്നാണയച്ചിരുന്നത്‌. കടല്‍ഭിത്തിയുടെ നിര്‍മ്മാണത്തെ തടയുന്നുവെന്നാരോപിച്ച്‌ വിശ്വംഭരനെയും പ്രവര്‍ത്തകരെയും പോലീസ്‌ അറസ്റ്റുചെയ്‌തു. ഇത്‌ ഏറ്റവും വലിയ കോളിളക്കമുണ്ടാക്കി. ഒരുദിവസം പോലീസ്‌ലോക്കപ്പില്‍ പാര്‍പ്പിച്ചിട്ട്‌ അടുത്ത ദിവസം തന്നെ എല്ലാപേരെയും വെറുതെവിട്ടു. കേസുകള്‍ പിന്‍വലിച്ചു. എന്നാല്‍ സമരം വിജയകരമായിരുന്നു. ക്രഷിംഗ്‌ മിഷ്യന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചു. ഈ പ്രവര്‍ത്തനങ്ങളില്‍ പി. വിശ്വംഭരന്‌ വലംകൈയായി പ്രവര്‍ത്തിച്ചത്‌ കോവളം സുധാകരനായിരുന്നു. പിന്നീടദ്ദേഹം ആര്‍.എസ്‌.പി.യില്‍ ചേര്‍ന്നു. 
T.K.Ramakrishnan, K.Karunakaran and P.V

രാഷ്‌ട്രീയം സമൂഹത്തിലെ ഭൂരിപക്ഷംജനങ്ങളെയും സ്വാധീനിക്കുന്ന ഘടകമാണ്‌. അതുകൊണ്ടുതന്നെ ഒരുത്തമ സമൂഹസൃഷ്‌ടിക്ക്‌ രാഷ്‌ട്രീയം മൂല്യാധിഷ്‌ഠിതമാകണമെന്ന്‌ വിശ്വംഭരന്‍ വിശ്വസിക്കുന്നു. പ്രതിപക്ഷമെന്നത്‌ ഭരണപക്ഷത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന ശക്തിയാകരുതെന്ന്‌ അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. പരസ്‌പരം സഹകരിക്കേണ്ട മണ്‌ഡലങ്ങളില്‍ സഹകരിക്കുകയും അംഗീകരിക്കേണ്ട കാര്യങ്ങള്‍ അംഗീകരിക്കുകയും വേണം. നാടിന്റെ വ്യാവസായിക വികസനത്തില്‍ അങ്ങേയറ്റത്തെ

ശ്രദ്ധപുലര്‍ത്തിയിരുന്ന പി. വിശ്വംഭരന്‍ അത്‌ മുതലാളിമാര്‍ക്കു നേട്ടമുണ്ടാക്കാനുള്ള ഒരുപാധിയാകരുതെന്ന്‌ നിഷ്‌കര്‍ഷിച്ചിരുന്നു. 1972-ല്‍ കയര്‍മേഖലയിലെ യന്ത്രവല്‍ക്കരണത്തിനെതിരായി വാഴമുട്ടത്തുനടന്ന പോലീസ്‌ വെടിവയ്‌പ്പില്‍വരെയെത്തിയ സമരത്തെ അദ്ദേഹം സര്‍വ്വാത്മനാ പിന്തുണച്ചത്‌ ഈ മനോഭാവം കൊണ്ടാണ്‌. പില്‍ക്കാലത്ത്‌ അദ്ദേഹം യന്ത്രവല്‌ക്കരണത്തെ അനുകൂലിക്കുകയും തന്റെ അധീനതയിലുള്ള കയര്‍ സംഘത്തില്‍ യന്ത്രവല്‍കൃത കയര്‍ഫാക്‌ടറി സ്ഥാപിക്കുകയും ചെയ്‌തു. ഇതിന്റെ പ്രേരണയായി രണ്ടു കാര്യങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഏറ്റവും പ്രാഥമികമായ കാര്യം ഇതില്‍ നിന്നു ലഭിക്കുന്ന ലാഭത്തെ സംബന്ധിച്ചതുതന്നെ. സഹകരണ മേഖലയിലുള്ള ഈ ഫാക്‌ടറിയുടെ ലാഭവിഹിതം ഒരു മധ്യവര്‍ത്തി കൊള്ളയടിക്കുന്നില്ല. രണ്ടാമത്തെ കാര്യം ഇന്ന്‌ കയര്‍ മേഖലയിലെ തൊഴിലാളി ക്ഷാമം. അതിനുപരിഹാരം യന്ത്രവല്‍ക്കരണമാണെന്നത്‌ അവിതര്‍ക്കിതമാണല്ലോ.
വാഴമുട്ടത്ത്‌ ഒരു യുപി സ്‌കൂള്‍ അനുവദിച്ചപ്പോള്‍ അതിനെ സ്വകാര്യമേഖലയിലേക്കു കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടന്നു. എന്നാല്‍ പാര്‍ട്ടി താല്‌പര്യത്തിനും സ്വന്തം വ്യക്തിതാല്‍പര്യത്തിനും മീതെയാണ്‌ നാടിന്റെ താല്‌പര്യം എന്നു വിശ്വസിച്ച പി. വിശ്വംഭരന്‍ സര്‍ക്കാര്‍ സ്‌കൂള്‍ തന്നെ വേണമെന്നു ശഠിച്ചു. അദ്ദേഹത്തിന്റെ ഈ ശാഠ്യത്തിന്റെഫലമായി സര്‍ക്കാര്‍ സ്‌കൂള്‍ തന്നെ അനുവദിക്കുകയും നാട്ടുകാരുടെ ശ്രമഫലമായി സ്ഥലവും കെട്ടിടവും അകസാമാനങ്ങളും ഉണ്ടാവുകയുംചെയ്‌തു. പില്‍ക്കാലത്ത്‌ ഈ സ്‌കൂളില്‍ എല്‍.പി വിഭാഗം തുടങ്ങുന്നതിനും ഇതിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിനും അദ്ദേഹം വഹിച്ച പങ്ക്‌ നിസ്‌തുലമായിരുന്നു.

With Chandrasekhar

വ്യക്തിജീവിതത്തില്‍ ഒരിണങ്ങാത്ത കണ്ണിയാണ്‌ പി. വിശ്വംഭരന്‍ എങ്കിലും എതിര്‍ പക്ഷത്തുള്ള നല്ലവൃക്തികളെ ആദരിക്കാന്‍ അദ്ദേഹം മടികാണിക്കാറില്ല. ഇന്ദിരയുടെയും രാജീവിന്റെയും സോണിയയുടെയും കോണ്‍ഗ്രസ്‌ അടിമകളുടെ കൂടാരമായി മാറിയെന്ന്‌ പറയുകയും എഴുതുകയും ചെയ്യാറുണ്ട്‌ അദ്ദേഹം. വര്‍ഗ്ഗീയതയാണ്‌ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്തെന്ന്‌ അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. അതേസമയം, വര്‍ഗ്ഗീയതയെ എതിര്‍ക്കാനെന്നപേരില്‍ സോഷൃലിസ്റ്റുകളും മറ്റുപുരോഗമനശക്തികളും, സോഷൃലിസ്റ്റ്‌പാത പൂര്‍ണ്ണമായുമുപേക്ഷിച്ച്‌ മുതലാളിത്തതാല്‌പരൃങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്ന കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുന്നതും അവരുമായി കൂട്ടുചേരുന്നതും അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ജനദ്രോഹകരമായ ഒരേകകക്ഷി ഭരണത്തെക്കാള്‍നല്ലത്‌ കൂട്ടുകക്ഷി ഗവണ്‍മെന്റാണെന്നു വിശ്വസിക്കുന്ന അദ്ദേഹം മന്ത്രിസഭകള്‍ ജനങ്ങള്‍ക്കുവേണ്ടിയായിരിക്കണമെന്ന അഭിപ്രായക്കാരനാണ്‌. അത്‌ ഭരണകക്ഷി അംഗങ്ങള്‍ക്കു തടിച്ചുകൊഴുക്കാനുള്ള വെള്ളാനകളാകരുതെന്നഭിപ്രായപ്പെടുന്ന അദദ്ദേഹം നിയമസഭയിലെ മൊത്തം അംഗങ്ങളുടെ പത്തുശതമാനത്തില്‍ കൂടുതല്‍ മന്ത്രിമാരുണ്ടാകരുതെന്നും നിഷ്‌കര്‍ഷിക്കുന്നു.