Wednesday, January 12, 2011

പാര്‍ട്ടി പ്രസിഡന്റ്‌ SP State President

പാര്‍ട്ടി പ്രസിഡന്റ്‌
 
സോഷ്യലിസം ഒരു വലിയതറവാടാണെന്നും അവിടെനിന്നു യാത്രപോയവര്‍ മടങ്ങിവന്ന്‌ പുതിയൊരു സൗഭ്രാത്രം സൃഷ്‌ടിക്കാന്‍ തയ്യാറായാല്‍ അതൊരു വലിയ കാര്യമാണെന്നുമുള്ള ചിന്തയാണ്‌ 72-ലെ പുനരേകീകരണത്തിന്‌ കാര്‍മ്മികത്വം വഹിക്കാന്‍ വിശ്വംഭരനെ പ്രാപ്‌തനാക്കിയത്‌. ആ വിശിഷ്‌ട സംരംഭത്തിന്റെ പേരിലല്ലെങ്കില്‍പ്പോലും പി. വിശ്വംഭരനായിരുന്നു ഏകീകരിക്കപ്പെട്ട സോഷൃലിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായത്‌.
തെരഞ്ഞെടുപ്പെന്നാല്‍ മാമാങ്കമാണ്‌. കിട്ടാവുന്നേടത്തുനിന്നെല്ലാം പണം സ്വരൂപിക്കുക. ധാരാളിത്തത്തോടെ പ്രചരണം ആഘോഷിക്കുക അതാണതിന്റെ സമവാകൃം. എന്നാല്‍ ഈ രാഷ്‌ട്രീയ സമവാക്യം വിശ്വംഭരന്‌ എന്നും അജ്ഞാതമായിരുന്നു. 1954-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പറമ്പുവിറ്റാണ്‌ ചെലവു നിര്‍വ്വഹിച്ചത്‌. അതുകൊണ്ടുതന്നെ അസംബ്ലി ഇലക്ഷനില്ലാതെ പാര്‍ലമെന്റിലേക്കു മാത്രമായി തെരഞ്ഞെടുപ്പുനടന്നാല്‍ അതില്‍ മത്സരിക്കുക പ്രയാസകരമാണെന്ന്‌ അദ്ദേഹത്തിനഭിപ്രായമുണ്ടായിരുന്നു. ഏഴസ്സംബ്ലിമണ്‌ഡലത്തിലെയും എല്ലാചെലവുകളും സ്വയംനടത്തുക, എല്ലാ കാര്യങ്ങള്‍ക്കും സ്വന്തം ആള്‍ക്കാരെ നിയോഗിക്കുക, ഇത്‌ വളരെ ശ്രമകരവും ചെലവേറിയതുമായ കാര്യമാണ്‌. ഈ മട്ടില്‍ ഒരു വലിയഭാരം ഏറ്റെടുക്കാന്‍ ഒരുക്കമല്ലാത്തതിനാല്‍ 1971-ലെ ഇലക്ഷനില്‍ അദ്ദേഹം മത്സരിച്ചില്ല. പകരം ഡി. ദാമോദരന്‍പോറ്റി പി.എസ്‌.പി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്തുനിന്നും മത്സരിച്ചു. എങ്കിലും പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ്‌ പുനരേകീകരണത്തിലൂടെ സോഷ്യലിസ്റ്റു പാര്‍ട്ടി വീണ്ടും സജീവമാകുന്നത്‌. ഇങ്ങനെ പുനരേകീകരിക്കപ്പെട്ട സോഷ്യലിസ്റ്റുപാര്‍ട്ടി കേരള ഘടകത്തിന്റെ സംസ്ഥാന ചെയര്‍മാനായി പി. വിശ്വംഭരന്‍ തെരഞ്ഞെടുക്കപ്പെട്ടത്‌ നേരത്തേ സൂചിപ്പിച്ചു.


ഏറ്റെടുക്കുന്ന ജോലി എന്തായാലും അത്‌ വിട്ടുവീഴ്‌ചകൂടാതെ പൂര്‍ത്തിയാക്കുക എന്നത്‌ പി. വിശ്വംഭരന്റെ സ്വഭാവസവിശേഷതയാണ്‌. നിയമത്തിന്റെ നൂലാമാലകള്‍ എന്തുതന്നെയായാലും അതില്‍നിന്ന്‌ അണുവിട വ്യതിചലിക്കാത്തതാണ്‌ അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. പണമിടപാടുകളില്‍ നയാപൈസകളുടെ വ്യത്യാസം പോലും അദ്ദേഹം സഹിച്ചിരുന്നില്ല. പാര്‍ട്ടിത്തെരഞ്ഞെടുപ്പ്‌ നടത്തുമ്പോള്‍ മെംബര്‍ഷിപ്പുതുകയുടെ നിശ്ചിത ശതമാനം സംസ്ഥാന കമ്മിറ്റിക്കും കേന്ദ്രകമ്മററിക്കുമെന്നത്‌ പാര്‍ട്ടി ഭരണഘടനയിലെ ഒരു വകുപ്പാണ്‌. പലരും പാലിക്കാത്ത ഒരു വകുപ്പുമാണിത്‌. എന്നാല്‍ വിശ്വംഭരന്‍ ആ തുക കൃതൃമായി കേന്ദ്രകമ്മറ്റിക്കും സംസ്ഥാനക്കമ്മിറ്റിക്കും നല്‍കിയിരിക്കും. ഈ മട്ടിലുള്ള വിവിധങ്ങളായ ശാഠൃങ്ങളിലൂടെതന്നെ പാര്‍ട്ടി ചെയര്‍മാനെന്ന നിലയിലുള്ള തന്റെ ആദ്യടേം അഭിമാനകരമായരീതിയില്‍ അദ്ദേഹം പൂര്‍ത്തിയാക്കി. പാര്‍ട്ടിക്ക്‌ ഒരടുക്കും ചിട്ടയും അദ്ദേഹമുണ്ടാക്കി. തുടര്‍ന്ന്‌ ഒരു തവണകൂടി അദ്ദേഹം സോഷൃലിസ്റ്റ്‌പാര്‍ട്ടി സംസ്ഥാന അദ്ധൃക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസ്സിലെ തലമുതിര്‍ന്ന നേതാക്കളെല്ലാം സംഘടനാ കോണ്‍ഗ്രസ്സായി പിരിഞ്ഞു പോയതിനുശേഷം സ്വന്തം കരിസ്‌മയുടെ പേരില്‍ നേടിയ 1971-ലെ തെരഞ്ഞെടുപ്പുവിജയം ഇന്ദിരാഗാന്ധിയെ കൂടുതല്‍ അഹങ്കാരിയാക്കി. നേരത്തെതന്നെ സ്വേച്ഛാചാരിണിയായിരുന്ന അവരില്‍ രണ്ടാമത്തെ തെരഞ്ഞെടുപ്പു വിജയം ഈ പ്രവണത രൂഢമൂലമാക്കി. ഒപ്പം പുത്രന്റെ ഇടപെടലുംകൂടിയായപ്പോള്‍ അസാധാരണമായതു പലതും സംഭവിക്കും എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ പുരോഗമിച്ചു. ഈ കാലഘട്ടത്തില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിലുണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പി. വിശ്വംഭരന്‍ മൂന്നാതവണ സംസ്ഥാന എക്‌സിക്യൂട്ടിവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ഇതിന്റെ ഫലമായി 75-77 കാലഘട്ടത്തില്‍ അദ്ദേഹത്തിന്‌ പാര്‍ട്ടിയില്‍ ഔദ്യോഗികസ്ഥാനങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല.

ആദൃത്തെ ഐകൃമുന്നണി first united front

ആദൃത്തെ ഐകൃമുന്നണി
കമ്മ്യൂണിസ്റ്റുകളെ പൊതുവെ അവിശ്വാസത്തോടെ നോക്കിക്കണ്ടവരായിരുന്നു സോഷ്യലിസ്റ്റുകള്‍. ചൈനയുടെയും റഷ്യയുടെയും സഹായത്തോടെ അവര്‍ ഭരണഘടനയെ അട്ടിമറിച്ചേക്കും എന്ന ഭയംപോലും സോഷ്യലിസ്റ്റുകള്‍ക്കുണ്ടായിരുന്നു. ഈ ഭയവും ഉള്ളില്‍വച്ച്‌ അവര്‍ 1957-ലെ കമ്മ്യൂണിസ്റ്റു മന്ത്രിസഭയെ സംശയത്തോടെ വീക്ഷിച്ചു. ആയുധം മൂര്‍ച്ചകൂട്ടി കാത്തിരുന്ന അവര്‍ തങ്ങള്‍ക്കു കൈവന്ന ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ത്തന്നെ ആഞ്ഞടിച്ചു. വിമോചനസമരത്തിലെ സജീവ പങ്കാളികളായി. സമരവും ലാത്തിച്ചാര്‍ജ്ജും നിത്യസംഭവമായി. ഒടുവില്‍ വെടിവയ്‌പും. ക്രമസമാധാനനില ഏറ്റവും വഷളായ ഈ സന്ദര്‍ഭത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം ഒരു പല്ലവി അലയടിച്ചു:
``തെക്കു തെക്കൊരു ദേശത്ത്‌ അലമാലകളുടെ തീരത്ത്‌
ഫ്‌ളോറി എന്നൊരു ഗര്‍ഭിണിയെ ചുട്ടുകരിച്ചൊരു സര്‍ക്കാരേ....''
ഈ സമരജാഥകളില്‍ സോഷ്യലിസ്റ്റുപാര്‍ട്ടി ഒരു മുഖ്യഘടകമായി മുന്നണിയില്‍ത്തന്നെ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ സമരപരിപാടികളില്‍നിന്ന്‌ ഒരിക്കലും പുറംതിരിഞ്ഞുനിന്നിട്ടില്ലാത്ത പി. വിശ്വംഭരന്‍ വിമോചനസമരത്തിലും സജീവമായി പങ്കെടുത്തു. ഈ സമരസന്നാഹത്തിന്റെപേരില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്‌ത്‌ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതി രണ്ടാഴ്‌ചത്തേക്ക്‌ തടവിനു ശിക്ഷിച്ചു. അവസാനം കേരളമന്ത്രിസഭയെ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രസിഡന്റിന്റെ ഉത്തരവ്‌ 1959-ല്‍ പുറത്തു വന്നു. അങ്ങനെ വിമോചനസമരം അവസാനിച്ചു.
വിമോചന സമരം കമ്മ്യൂണിസ്റ്റിതരകക്ഷികള്‍ക്കിടയില്‍ ഒരൈക്യമനോഭാവം കൊണ്ടുവന്നു. ഈ ഐക്യം 1960 ലെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. കോണ്‍ഗ്രസ്‌, പി.എസ്‌.പി, മുസ്ലീംലീഗ്‌ എന്നീ കക്ഷികള്‍ ഐക്യമുന്നണി രൂപീകരിച്ചു മത്സരിച്ചു. വിശ്വംഭരന്‍ തന്റെ പതിവു മണ്‌ഡലമായ നേമത്ത്‌ പി.എസ്‌.പി ടിക്കറ്റില്‍ പത്രിക സമര്‍പ്പിച്ചു. പ്രയാസം കൂടാതെ വിജയിച്ചു. ഫലം വന്നപ്പോള്‍ 126 അംഗ അസംബ്ലിയില്‍ നേര്‍പകുതി(63) കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പി.എസ്‌.പി. 20 ഉം മുസ്ലീംലീഗ്‌ 11 ഉം സീറ്റ്‌ നേടി. കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി 29 സീറ്റു നേടി മുഖ്യപ്രതിപക്ഷമായി. കോണ്‍ഗ്രസ്സുകാര്‍ ബുദ്ധിപൂര്‍വ്വം കരുക്കള്‍നീക്കി മുസ്ലീം ലീഗില്‍ നിന്ന്‌ സ്‌പീക്കറെ നിയമിച്ചു. അനന്തരം പട്ടത്തെ മുന്‍നിര്‍ത്തി മന്ത്രിസഭ രൂപീകരിച്ചു. അപ്പോഴും പി.എസ്‌.പി മന്ത്രിമാരുടെ കൂട്ടത്തില്‍ പി.വിശ്വംഭരന്റെ പേരും പറഞ്ഞുകേട്ടിരുന്നു. പക്ഷെ ആ തവണയും അദ്ദേഹത്തിനു കുറിവീണില്ല. അതില്‍ പരിഭവമോ പരാതിയോ ഇല്ലാതെ പി. വിശ്വംഭരന്‍ ഒരുത്തമ പാര്‍ട്ടി പ്രവര്‍ത്തകനായി നിയമസഭയ്‌ക്കകത്തും പുറത്തും പ്രവര്‍ത്തനം തുടര്‍ന്നു.
ന്യൂനപക്ഷ കക്ഷിയുടെ നേതാവിനുകീഴില്‍ ഭൂരിപക്ഷം ഭരണത്തിലിരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്സിനുള്ളില്‍ അസ്വസ്ഥതകള്‍ തലപൊക്കാന്‍ തുടങ്ങി. ഒരു ഭരണാധികാരിഎന്നനിലയിലും നേതാവെന്ന നിലയിലും കറപുരളാത്ത വ്യക്തിത്വത്തിനുടമയായ പട്ടത്തെ പുറംതള്ളി അപമാനിച്ചുകൊണ്ട്‌ ഒരു മന്ത്രിസഭ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ ഒരുക്കമായില്ല. ഈ സാഹചര്യത്തില്‍ പട്ടത്തെ ഒഴിവാക്കാനുള്ള ആലോചനകള്‍ ദല്‍ഹിയിലെ ഉപശാലകളിലും വ്യാപിച്ചു. ദല്‍ഹി ദര്‍ബാറില്‍ അതിനൊരു പദ്ധതി രൂപപ്പെടുകയും ചെയ്‌തു.


സംസ്ഥാനരാഷ്‌ട്രീയത്തിലുള്ള തന്റെ ബന്ധദാര്‍ഢ്യം അഴിയുന്നുണ്ടോ എന്ന ചിന്ത പട്ടത്തിനെ അലട്ടാന്‍ തുടങ്ങിയിരുന്നു. പി.എസ്‌.പിക്കാര്‍ എന്നതിനെക്കാള്‍ പട്ടം അനുയായികള്‍ക്ക്‌ മുന്‍തൂക്കമുള്ള തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്‌ഡലത്തില്‍ സ്വന്തം ജാമാതാവ്‌ പരാജയപ്പെട്ടത്‌ പട്ടത്തിനേറ്റ കനത്ത പ്രഹരമായിരുന്നു. പട്ടത്തെ ഒഴിവാക്കാനുള്ള കോണ്‍ഗ്രസ്സുകാരുടെ ആഗ്രഹം കനത്തുവന്നപ്പോള്‍ അവര്‍ അദ്ദേഹത്തിന്‌ ഒരു ഗവര്‍ണ്ണര്‍ പദവി ഓഫര്‍ചെയ്‌തു. ആ ഓഫര്‍ പട്ടം സ്വീകരിച്ചു.
``പട്ടം ഗവര്‍ണ്ണറായി പോകുന്നതുവരെ ഞങ്ങളുടെ ബന്ധത്തില്‍ ഒരുവിധ ശൈഥില്യവും വന്നിരുന്നില്ല. എന്നാല്‍ അദ്ദേഹം ഗവര്‍ണ്ണര്‍പദവി സ്വീകരിച്ച രീതിയോട്‌ എനിക്കു യോജിപ്പുണ്ടായിരുന്നില്ല. അതിന്റെ പേരില്‍ ഞങ്ങളുടെ ബന്ധത്തില്‍ അയവുണ്ടായി. ഗവര്‍ണ്ണര്‍പദവിയില്‍നിന്ന്‌ റിട്ടയര്‍ചെയ്യുന്നതുവരെ ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോയിട്ടില്ല.'' പി. വിശ്വംഭരന്‍ പറഞ്ഞു: ``കാരണങ്ങള്‍ പ്രധാനമായും രണ്ടാണ്‌. ഒന്നാമതായി, ഗവര്‍ണ്ണര്‍ പദവി ഓഫര്‍ ചെയ്യപ്പെട്ടപ്പോള്‍ അദ്ദേഹം പാര്‍ട്ടിയോട്‌ ആലോചിച്ചില്ല. ഒരു സാധാരണ വ്യക്തി എന്നനിലയിലല്ല ഒരു രാഷ്‌ട്രീയപാര്‍ട്ടിയുടെ നേതാവ്‌, ഒരു ഭരണാധികാരി എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ്‌ അദ്ദേഹത്തിന്‌ ഈ ഓഫര്‍ വന്നത്‌. അപ്പോള്‍ അദ്ദേഹം പാര്‍ട്ടിയോട്‌ അഭിപ്രായം ചോദിക്കാന്‍ ബാധ്യസ്ഥനാണ്‌. രണ്ടാമത്തെകാര്യം തികച്ചം വ്യക്തിപരമാണ്‌. ഗവര്‍ണ്ണറായി സത്യപ്രതിജ്ഞചെയ്യാനുള്ള സന്ദേശം കിട്ടുന്ന ദിവസം അദ്ദേഹത്തിന്‌ ആറ്റിങ്ങലില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്‌പ്രചരണ സമാപനയോഗത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ടായിരുന്നു. ഈ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന്റെ കാറില്‍ ഞാനും യാത്ര തിരിച്ചു. ആദ്യം രാജ്‌ഭവനിലേക്കു പോകാനാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌. അവിടെയെത്തിയപ്പോള്‍ തനിക്ക്‌ ഗവര്‍ണ്ണറെ കാണേണ്ട അത്യാവശ്യമുണ്ടെന്നും വിശ്വംഭരന്‍ കാറിലിരുന്നാല്‍ മതിയെന്നും പറഞ്ഞ്‌ അദ്ദേഹം അകത്തേക്കുപോയി. തുടര്‍ന്ന്‌ ആറ്റിങ്ങലിലേക്കും ഒന്നിച്ചുപോയി. അവിടത്തെ യോഗം കഴിഞ്ഞ്‌ അദ്ദേഹം നേരത്തെ മടങ്ങി. ഞാന്‍ മടങ്ങിയെത്തിയപ്പോഴാണ്‌ മുഖ്യമന്ത്രി പഞ്ചാബ്‌ ഗവര്‍ണ്ണറായി പോകുന്നവാര്‍ത്ത അറിയുന്നത്‌. പിറ്റേന്ന്‌ രാവിലെ ഞാന്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ്‌ഹൗസില്‍ ചെന്നു. അപ്പോള്‍ അദ്ദേഹം ആര്‍.ശങ്കറിന്റെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്‌ഭവനില്‍ പോയിരിക്കുകയായിരുന്നു. പന്നീടദ്ദേഹം മടങ്ങിവന്നപ്പോള്‍ മറ്റു പലരോടുമൊപ്പം എന്നോടും വെറും ഔപചാരികമായിമാത്രം സംസാരിച്ചു. പിന്നെ വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം ഗവര്‍ണ്ണര്‍ പദവിയില്‍ നിന്നും വിരമിച്ച്‌ നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഞാന്‍ പോയിക്കണ്ടു. അപ്പോള്‍ അദ്ദേഹത്തിന്‌ അനാരോഗ്യം തുടങ്ങിയിരുന്നു. ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. പിന്നീട്‌ പലതവണ ഞാന്‍ അദ്ദേഹത്തെ പോയിക്കണ്ടു. അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരായിരുന്ന പി.എസ്‌. നടരാജപിള്ള, പൊന്നറ എന്നിവരുടെ അന്ത്യനാളുകളില്‍ അവരെ കാണാന്‍ പോകാത്തതില്‍ അദ്ദേഹം പശ്ചാത്താപം പ്രകടിപ്പിച്ചു...'' 

പി. വിശ്വംഭരന്‍ എന്ന അസാധാരണ മനുഷ്യന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു മുഖമാണ്‌ ഇവിടെയും അനാവൃതമാകുന്നത്‌. ആവശ്യമുള്ളതിലധികം ഒരു വാക്കും ആരോടും സംസാരിക്കാത്ത, ബന്ധുക്കളോട്‌ കൊച്ചുവര്‍ത്തമാനം പറയാത്ത, ആരെയും അതിരുവിട്ടു പ്രോത്സാഹിപ്പിക്കുകയോ എതിര്‍ക്കുകയോ പതിവില്ലാത്ത ഈ മനോഭാവവും പി. വിശ്വംഭരനുമാത്രം അവകാശപ്പെട്ടതാണ്‌. ആ പാരമ്പര്യം പ്രദാനംചെയ്‌ത ഒരു മുന്‍ഗാമിയോ അതിന്റെ അവകാശം പറ്റുന്ന ഒരു പിന്‍ഗാമിയോ അദ്ദേഹത്തിനില്ല. തന്റെ മാര്‍ഗ്ഗത്തില്‍ എന്നും ഒറ്റയാനായി യാത്ര തുടരാനിച്ഛിക്കുന്ന അദ്ദേഹം ഗീതാകാരനെപ്പോലെ, സംഭവിച്ചതെല്ലാം നല്ലതിനാണ്‌, ഇനി സംഭവിക്കാനുള്ളതും നല്ലതുതന്നെ എന്ന വിശ്വാസക്കാരനാണ്‌. എങ്കിലും ഒഴുക്കില്‍പ്പെട്ട ഒതളങ്ങയാകാതെ എല്ലാഒഴുക്കിനെതിരെയും നീന്തി, തളരാതെ തന്റെ കര്‍മ്മം അനവരതം അദ്ദേഹം തുടരുന്നു.
പട്ടം താണുപിള്ള പഞ്ചാബ്‌ ഗവര്‍ണ്ണറായി പോയതോടെ കേരളത്തിലെ സോഷ്യലിസ്റ്റു പ്രസ്ഥാനത്തിന്റെ ദീപ്‌തമായ ഒരു യുഗം അവസാനിക്കുകയായിരുന്നു. അതിനുശേഷമുള്ള അഞ്ചു ദശാബ്‌ദക്കാലത്തില്‍ ഏറെയും സോഷ്യലിസ്റ്റു പാര്‍ട്ടി മുന്നണി രാഷ്‌ട്രീയത്തിന്റെ ഭാഗമായി സ്വന്തം വ്യക്തിത്വം നഷ്‌ടപ്പെടുത്തി നിലകൊള്ളുന്നതാണ്‌ കാണുന്നത്‌. യോഗ്യരായ നേതാക്കളുടെ അഭാവമല്ല, മറിച്ച്‌ അണികളെ ഒപ്പം നിറുത്താനുള്ള ഉപരിപ്ലവ സമവാക്യങ്ങളോട്‌ അവര്‍ക്കുള്ള വിപ്രതിപത്തി തന്നെയാണിതിനു കാരണം. ഒരു രാഷ്‌ട്രീയ നേതാവെന്നാല്‍ അനുയായികള്‍ ആവശ്യപ്പെടുന്നതെന്തും `ശരിയാക്കിത്തരാം' എന്നപല്ലവി മൂളുന്നവനായിരിക്കണംഎന്നത്‌ ഇന്നത്തെ അധികാരരാഷ്‌ട്രീയത്തിന്റെ ജീവവായുവാണ്‌. കൂടാതെ, എന്തു കൊള്ളരുതായ്‌മ കാണിച്ചാലും അവനെ പാര്‍ട്ടിയുടെ പേരില്‍ സംരക്ഷിക്കുന്നതും ഈ പ്രവണതയുടെ ഭാഗമാണ്‌. എന്നാല്‍ പി. വിശ്വംഭരന്‍ ഇതില്‍നിന്നു തികച്ചും വ്യത്യസ്‌തനാണ്‌. ആര്‍ക്കും പൊള്ളയായ വാഗ്‌ദാനങ്ങള്‍ നല്‌കുന്നശീലം അദ്ദേഹത്തിനില്ല. അതുപോലെ കാര്യസാധ്യത്തിനുവേണ്ടി കുറുക്കുവഴിയിലൂടെ അവിഹിത കാരൃങ്ങളില്‍ ഒന്നുസഹായിക്കണം എന്ന ആവശ്യവുമായിട്ടൊരാള്‍ചെന്നാല്‍ ആട്ടിപ്പുറത്താക്കുന്നതും പി. വിശ്വംഭരന്റെ ശീലമാണ്‌. മൂല്യങ്ങളുടെ സംഘനൃത്തത്തില്‍ സോപാനങ്ങളിടിഞ്ഞുവീണാല്‍ താന്‍ വെറുംനിലത്തിരിക്കാനും ഒരുക്കമാണെന്ന ഈ മനോഭാവം ഒരു യഥാര്‍ത്ഥ സോഷ്യലിസ്റ്റിന്റേതാണ്‌.


1955-ല്‍ ലോഹ്യയുടെ നേതൃത്വത്തില്‍ പി.എസ്‌.പി.യില്‍നിന്ന്‌ പിരിഞ്ഞുപോയ സോഷ്യലിസ്റ്റു ഗ്രൂപ്പ്‌ '65 ആയപ്പോഴേക്കും പുനരേകീകരണത്തിനു തയ്യാറായി. അങ്ങനെ എസ്‌.എസ്‌.പി, രൂപീകൃതമായി. ദേശീയ തലത്തില്‍ അതൊരു വലിയ സംഭവമായിരുന്നെങ്കിലും കേരളത്തില്‍ പാര്‍ട്ടിക്ക്‌ കാര്യമായ വികാസമൊന്നും ഇതുകൊണ്ടുണ്ടായില്ല. മലബാര്‍ മേഖലയില്‍നിന്ന്‌ ചെറിയൊരു ഗ്രൂപ്പുവന്നുചേര്‍ന്നു എന്നതുമാത്രമായിരുന്നു മെച്ചം. 1964-ല്‍ത്തന്നെ കെ. ചന്ദ്രശേഖരന്‍ ചെയര്‍മാനും പി.വിശ്വംഭരന്‍ ജനറല്‍ സെക്രട്ടറിയുമായി പി.എസ്‌.പി സംസ്ഥാനകമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. 1965-ല്‍ എസ്‌.എസ്‌.പി രൂപീകൃതമായപ്പോഴും ആ സ്ഥാനങ്ങളില്‍ അവര്‍ തുടര്‍ന്നു. 1965-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ എസ്‌.എസ്‌.പിക്ക്‌ പതിമൂന്നു സീറ്റ്‌ ലഭിച്ചു. ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ പി. വിശ്വംഭരന്‍ പ്രചരണ രംഗത്തു മാറിനിന്നു. എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാവുന്ന വിധത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിന്റെപേരില്‍ ആ സഭ യോഗം ചേരാതെ പിരിയേണ്ടിവന്നു.

എം.എല്‍.എ p.viswambharan as MLA

എം.എല്‍.എ

1952-ലെ പൊതു തെരഞ്ഞെടുപ്പില്‍ നേമംമണ്‌ഡലത്തിലേക്കു നിര്‍ദ്ദേശിക്കപ്പെട്ടെങ്കിലും എം. ഗോപാലന്‍ നായര്‍ക്കു വേണ്ടി പി. വിശ്വംഭരന്‍ മത്സരത്തില്‍നിന്നു പിന്‍വാങ്ങി. ഈ നിയമസഭ അല്‍പ്പായുസ്സായിരുന്നല്ലോ. അനന്തരം 1954-ല്‍ ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച പി. വിശ്വംഭരന്‌ നേരിടേണ്ടിവന്നത്‌ അതികായനായ ജി. ചന്ദ്രശേഖരപിള്ളയെയാണ്‌. ഒരു ഭീകരനെനേരിടാന്‍ ഈര്‍ക്കിലുപോലത്തെ പയ്യനാവുമോയെന്ന്‌ പി.എസ്‌.പി.യുടെ ഉപശാലകളില്‍ത്തന്നെ സംഭാഷണമുണ്ടായി. എങ്കിലും മത്സരം കഴിഞ്ഞപ്പോള്‍ അതികായനെപരാജയപ്പെടുത്തി പയ്യനായ വിശ്വംഭരന്‍ എം.എല്‍.എ ആയി. പട്ടവുമായി വളരെ അടുപ്പമുണ്ടായിരുന്ന വിശ്വംഭരന്‌ ഭരണത്തില്‍ പങ്കാളിത്തമുണ്ടാകുമെന്ന്‌ പലരും വിശ്വസിച്ചെങ്കിലും തന്റെ അഭിമാനമാണ്‌ ഏറ്റവുംവലിയ ശരിയെന്നു വിശ്വസിച്ച വിശ്വംഭരന്‍ പങ്കുവയ്‌പുകള്‍ പൂര്‍ത്തിയാകുംവരെ പട്ടത്തെ കാണാന്‍ പോയില്ല. പട്ടത്തിന്‌ വിശ്വംഭരനിലേക്ക്‌ കണ്ണ്‌ പാഞ്ഞതുമില്ല. അധികാരത്തിന്റെ അകത്തളങ്ങളിലേക്ക്‌ ഒളിഞ്ഞുനോക്കി നീരിറക്കാത്തസ്വഭാവം ആദ്യകാലംമുതല്‍ േതന്നെ വിശ്വംഭരനിലുണ്ടായിരുന്നു. ഈ എണ്‍പത്തഞ്ചാം ജന്മനക്ഷത്രത്തിലും അതിന്‌ ഒരുവിധ വ്യതിയാനവും വന്നിട്ടില്ല.
നിയമസഭയിലെ തന്റെ ആദ്യടേം മുതല്‍തന്നെ നടപടികളില്‍ കാര്യക്ഷമമായി പങ്കെടുക്കാനും കാര്യകാരണസഹിതം സംസാരിക്കാനും പി. വിശ്വംഭരന്‍ ശ്രമിച്ചിരുന്നു. പല അംഗങ്ങളും കാടുംപടലും പറിച്ചിട്ടുകൊണ്ട്‌ തങ്ങളുടെ പ്രസംഗം നീട്ടുമ്പോള്‍ വിശ്വംഭരന്‍ വളരെ വിശദമായിട്ടും ആഴത്തിലും കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്‌ രേഖകള്‍ വായിക്കുന്നവര്‍ക്കു മനസ്സിലാക്കാം. ധനകാര്യബില്ലുകളെക്കുറിച്ചുള്ള ചര്‍ച്ചയായാലും പ്രമേയാവതരണമായാലും പ്രതിപാദിക്കുന്നവിഷയങ്ങളുടെ അലകുംപിടിയും കണ്ടറിഞ്ഞു സംസാരിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്‌. മറ്റൊരു സവിശേഷത കയര്‍-കൈത്തറി മേഖലയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ്‌. ഈ മേഖലകളില്‍ എന്തു വികാസമുണ്ടായാലും പോരാ പോരാ എന്നൊരു വികാരം അദ്ദേഹത്തിനെ ഭരിച്ചിരുന്നു. നിയമസഭയ്‌ക്കകത്തും പുറത്തുമുള്ള പ്രസംഗങ്ങളിലും മറ്റു ലേഖനങ്ങളിലും ഇതുകാണാം.
1954-ലെ പട്ടം മന്ത്രിസഭ കുഴിത്തുറവെടിവയ്‌പോടുകൂടി ആടിയുലയാന്‍തുടങ്ങി. ഒരു പി.എസ്‌.പി അംഗംതന്നെ മന്ത്രിസഭയ്‌ക്കെതിരെ അവിശ്വാസം കൊണ്ടുവന്നപ്പോള്‍ നേരിയ ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന ആ മന്ത്രിസഭ നിലംപതിച്ചു. അനന്തരം പനമ്പിള്ളി ഗോവിന്ദമേനോന്റെനേതൃത്വത്തില്‍ ഒരു മന്ത്രിസഭ രൂപീകൃതമായെങ്കിലും അതിനും അധികകാലം നിലനില്‍ക്കാന്‍ സാധിച്ചില്ല. അങ്ങനെ നാലുവര്‍ഷത്തിനിടയില്‍ രണ്ടു തെരഞ്ഞെടുപ്പും മൂന്നു മന്ത്രിസഭകളും ഇവിടെയുണ്ടായി. തുടര്‍ന്ന്‌ 1956-ല്‍ നിയമസഭ പിരിച്ചുവിട്ട്‌ പ്രസിഡന്റ്‌ ഭരണം ഏര്‍പ്പെടുത്തി.

Friday, July 16, 2010

P. Viswambharan as Journalist

പത്രപ്രവര്‍ത്തനം
 
സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ഓഫീസ്‌ സെക്രട്ടറി എന്നനിലയില്‍(1945) അവിടെ താമസമാക്കിയ വിശ്വംഭരന്‌ മറ്റൊരു ചുമതല കൂടി ലഭിച്ചു. പട്ടം താണുപിള്ളയോടൊപ്പം യാത്ര ചെയ്യുക, അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ എഴുതിയെടുത്ത്‌ പത്രമാഫീസുകളില്‍ എത്തിക്കുക. പി. വിശ്വംഭരന്റെ പത്രപ്രവര്‍ത്തനത്തിന്റെ ആദ്യപടി ഇതായിരുന്നു. ഈ കാലയളവില്‍ത്തന്നെ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം ഒളിവില്‍പ്പോയും ചില പ്രവര്‍ത്തനങ്ങള്‍ക്ക്‌ അദ്ദേഹം തയാറായി. ഈ നാളുകളില്‍ യാതൊരു വരുമാനവുമില്ലായിരുന്നുഎന്നുമാത്രമല്ല വരുമാന മാര്‍ഗ്ഗങ്ങളെക്കുറിച്ചുപോലും യാതൊരു ധാരണയുമുണ്ടായിരുന്നില്ല. അന്ന്‌ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയായിരുന്ന സി. നാരായണപിള്ള ഈ ബുദ്ധിമുട്ടിനൊരു പരിഹാരമുണ്ടാക്കി. മലയാളി ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനായി നിയമനം സംഘടിപ്പിച്ചുകൊടുത്തു. മാസശമ്പളം 50 രൂപ. അന്നത്തെ പ്രധാനവാര്‍ത്തകള്‍ ഉദ്യോഗസ്ഥന്മാരുടെ സ്ഥലംമാറ്റവും സഞ്ചാരപരിപാടികളുമായിരുന്നു. പ്രസ്‌ റൂമിലിരുന്ന്‌ ഇത്‌ പകര്‍ത്തി എഴുതുകയായിരുന്നു മുഖ്യജോലി. ദിവാന്റെ പ്രസംഗമായിരുന്നു ഏറ്റവും വലിയ രാഷ്‌ട്രീയറിപ്പോര്‍ട്ട്‌. പക്ഷെ ആറുമാസത്തിനകം തന്നെ മലയാളി വിടേണ്ടിവന്നു. അതിനിടയാക്കിയ സംഭവം വിശ്വംഭരന്‍ ഇങ്ങനെ വിവരിക്കുന്നു:
``മലയാളിയുടെ ലേഖകനായ ഞാന്‍ ഒരിക്കല്‍ ഒരു കടുംകൈചെയ്‌തു. സി.പി ക്കെതിരെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ വര്‍ക്കിംഗ്‌ കമ്മിറ്റി പാസ്സാക്കിയ ഒരു പ്രമേയം അതേപടി പത്രത്തില്‍ കൊടുത്തു. ഫാക്‌ട്‌, ഫിറ്റ്‌ തുടങ്ങിയ സര്‍ക്കാര്‍ വ്യവസായ സ്ഥാപനങ്ങളുടെ മാനേജിംഗ്‌ ഏജന്‍സി, മദ്രാസിലെ ശേഷസായി ബ്രദേഴ്‌സിനു നല്‌കുന്നതില്‍ ഉത്‌കണ്‌ഠ രേഖപ്പെടുത്തുന്നതായിരുന്നു പ്രമേയം. തിരുവിതാംകൂറിന്റെ സമ്പത്തുമുഴുവന്‍ മൈലാപ്പൂര്‍ക്കാരനായ ദിവാന്‍ മദ്രാസിലേക്കു കടത്തുന്നു എന്ന്‌ ആ പ്രമേയത്തില്‍ ആരോപിച്ചിരുന്നു. വാര്‍ത്തവന്നതോടെ മലയാളിയുടെ ലൈസന്‍സ്‌ റദ്ദാക്കുമെന്ന്‌ ഭീഷണിയുണ്ടായി. ഒന്നുകില്‍ ലേഖകനായ വിശ്വംഭരനെ പിരിച്ചുവിടുക അല്ലെങ്കില്‍ പത്രം അടച്ചുപൂട്ടുക ഇതായിരുന്നു സര്‍ക്കാരില്‍ നിന്നുള്ള നിര്‍ദ്ദേശം. പത്രം ഉടമ എന്നെ വിളിച്ച്‌ അഭിപ്രായമാരാഞ്ഞു. പത്രം നിലനില്‍ക്കണം, അതിന്‌ ഞാന്‍ പിരിഞ്ഞു പൊയ്‌ക്കൊള്ളാമെന്ന്‌ സമ്മതിച്ചു.'' അങ്ങനെ മലയാളിയിലെ പത്രപ്രവര്‍ത്തനം അവസാനിച്ചു.
മലയാളിയില്‍ നിന്ന്‌പിരിഞ്ഞ്‌ അധികംവൈകാതെതന്നെ കോണ്‍ഗ്രസ്‌ നേതാക്കളുടെ സഹായത്തോടെ മാതൃഭൂമിയുടെ പാര്‍ട്ട്‌ടൈം ലേഖകനായി നിയമിക്കപ്പെട്ടു. അന്ന്‌ കോഴിക്കോട്ടുനിന്നുമാത്രം പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമിക്ക്‌ വാര്‍ത്തകളയച്ചിരുന്നത്‌ പ്രധാനമായും തപാലിലൂടെയായിരുന്നു. എന്നാല്‍ വളരെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ടെലിഗ്രാം വഴി അയയ്‌ക്കുന്ന പതിവുമുണ്ടായിരുന്നു. നാല്‌ വര്‍ഷത്തോളം മാതൃഭൂമിക്കുവേണ്ടി പ്രവര്‍ത്തിച്ചു. ഈ കാലയളവില്‍ അയച്ച ഏറ്റവും പ്രധാന വാര്‍ത്ത സി.പി.യെ വെട്ടിയ സംഭവത്തിന്റെ റിപ്പോര്‍ട്ടായിരുന്നു. അവിശ്വസനീയമായ ആ വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യുന്ന പത്രപ്രതിനിധി വിശ്വംഭരനായിരുന്നു. യു.എന്‍.ഐ യുടെ മുന്‍ഗാമിയായ യു.പി.ഐ യുടെ ലേഖകനായും പ്രവര്‍ത്തിക്കുകയായിരുന്നു അന്ന്‌ വിശ്വംഭരന്‍. 1949-ല്‍ തിരു-കൊച്ചി ലയനത്തോടെ മാതൃഭൂമിക്ക്‌ തിരുവനന്തപുരത്ത്‌ ഒരു ബ്യൂറോ ഓഫീസ്‌ പ്രവര്‍ത്തനമാരംഭിച്ചു. അതിന്റെ ചുമതല ലഭിച്ചത്‌ ചൊവ്വര പരമേശ്വരനായിരുന്നു. ബ്യൂറോ ഓഫീസില്‍ ചൊവ്വരയുടെ സഹായിയായി പ്രവര്‍ത്തിക്കണമെന്നു നിര്‍ദ്ദേശം വന്നെങ്കിലും വിശ്വംഭരന്‍ അതുനിരസിച്ച്‌ മാതൃഭൂമി വിട്ടു.
സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ നടത്തിയിരുന്ന സ്വതന്ത്രകാഹളത്തിലും ഏ.പി. ഉദയഭാനു പ്രസിദ്ധീകരിച്ചിരുന്ന `പ്രബോധ'ത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചു. എന്നാല്‍ ഈ പത്രങ്ങളെല്ലാം അല്‌പായുസ്സുകളായിരുന്നു. ഇവയില്‍നിന്നു പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ ആയിരുന്ന ശങ്കുണ്ണിപ്പിള്ള കോട്ടയത്തു നിന്നു പ്രസിദ്ധീകരിച്ചിരുന്ന ദേശബന്ധുവില്‍ പാര്‍ട്ട്‌ ടൈം ലേഖകനായി ചേര്‍ന്നത്‌. 1954വരെ ദേശബന്ധുവിന്റെ രാഷ്‌ട്രീയറിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. 1954-ലെ പട്ടം മന്ത്രിസഭ പി.എസ്‌.പി യുടെ ദേശസാല്‍ക്കരണ നയമനുസരിച്ച്‌ കോട്ടയത്തെ ചില സ്വകാര്യ ബസ്‌റൂട്ടുകള്‍ ദേശസാല്‍ക്കരിച്ചു. ഒരു സ്വകാര്യ ബസ്‌ കമ്പനി (സ്വരാജ്‌ കമ്പനി) ഉടമസ്ഥനും കൂടിയായ ശങ്കുണ്ണിപ്പിള്ള ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന്‌ മന്ത്രിസഭയോടും അതിനു വേണ്ട സമ്മര്‍ദ്ദം ചെലുത്തണമെന്ന്‌ അന്ന്‌ എം.എല്‍.ഏ ആയിരുന്ന പി. വിശ്വംഭരനോടും ആവശ്യപ്പെട്ടു. എന്നാല്‍ അത്‌ പാര്‍ട്ടിയുടെ ദേശീയനയത്തിന്റെ ഭാഗമാണെന്നുപറഞ്ഞ്‌ വിശ്വംഭരന്‍ അതിലിടപെടാതെ ഒഴിഞ്ഞുമാറി. അടുത്തമാസം ആദ്യം പ്രതിഫലത്തുകയോടൊപ്പം ഒരു കത്തും ലഭിച്ചു. അതില്‍ `താങ്കളുടെ സേവനം അവസാനിപ്പിക്കുന്നു' എന്ന്‌ രേഖപ്പെടുത്തിയിരുന്നു. അതോടെ, സജീവപത്രപ്രവര്‍ത്തനം അവസാനിച്ചു. എങ്കിലും യു.പി.ഐ യില്‍ 1958 വരെ തുടര്‍ന്നു. ഈ കാലയളവില്‍ പത്രപ്രവര്‍ത്തകര്‍ക്കുവേണ്ടി ഒരു ട്രേഡ്‌ യൂണിയന്‍ സംഘടിപ്പിക്കുന്നതിനുമുന്‍കൈയെടുത്തു. ഇന്ത്യയില്‍ത്തന്നെ ആദ്യത്തെ സംരംഭമായിരുന്നുഅത്‌. അങ്ങനെ സംഘടിപ്പിക്കപ്പെട്ട തിരു-കൊച്ചി വര്‍ക്കിംഗ്‌ ജേര്‍ണലിസ്റ്റ്‌സ്‌ യൂണിയന്റെ ആദ്യത്തെ സെക്രട്ടറി പി. വിശ്വംഭരനായിരുന്നു.

Strike for High Court

ഹൈക്കോടതി സമരം-1956
തിരുവിതാംകൂറിനെയും കൊച്ചിയെയും സംയോജിപ്പിച്ചുകൊണ്ട്‌ 1949-ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപീകരിച്ചിരുന്നല്ലോ. ഈ സംയോജനത്തോടെ സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്തായി. ഇതിനെ തുലനംചെയ്യാന്‍ ഹൈക്കോടതി കൊച്ചിക്കുനല്‌കണമെന്ന്‌ ധാരണയുണ്ടായി. എങ്കിലും ഹൈക്കോടതിയുടെ ഒരു ബഞ്ച്‌ 1954-ല്‍ പട്ടം മന്ത്രിസഭയുടെകാലത്ത്‌ തിരുവനന്തപുരത്ത്‌ സ്ഥാപിച്ചു. എന്നാല്‍ ഐക്യകേരളപ്പിറവിയോടെ അന്നത്തെ പ്രസിഡന്റ്‌ ഭരണക്കാര്‍ ബഞ്ച്‌ പിന്‍വലിച്ചു. തുടര്‍ന്ന്‌ എല്ലാ രാഷ്‌ട്രീയകക്ഷികളുടെയും അഭിഭാഷകരുടെയും ഒരു ഐക്യമുന്നണി രൂപീകരിച്ച്‌ ഹൈക്കോടതി ബഞ്ചിനുവേണ്ടി സമരം സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. സത്യഗ്രഹങ്ങളും യോഗങ്ങളും ബന്തുകളും സംഘടിപ്പിക്കപ്പെട്ടു. അന്ന്‌ ഹൈക്കോടതി സമരസമിതി നേതാക്കള്‍ പ്രസംഗിക്കുന്നു എന്നുകേട്ടാല്‍മതി നൂറുകണക്കിന്‌ ആളുകള്‍ കൂടുമായിരുന്നു. പ്രാസംഗികര്‍ ആരെന്നു മുമ്പേതന്നെപ്രഖ്യാപിച്ചാല്‍ അവരെ അറസ്റ്റുചെയ്യുന്ന രീതിയുണ്ടായിരുന്നു. അതുകൊണ്ട്‌ പ്രാസംഗികരെ മുന്‍കൂട്ടി പ്രഖ്യാപിക്കാറില്ല. സമയമാകുമ്പോള്‍ പ്രാസംഗികര്‍ വന്ന്‌ പ്രസംഗിച്ചു പോകും. അന്ന്‌ തിരുവനന്തപുരം ജില്ല മുഴുവന്‍ നടന്ന്‌ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ പി. വിശ്വംഭരന്‍ മുന്നില്‍ത്തന്നെയുണ്ടായിരുന്നു. ഒരു ദിവസം പഴവങ്ങാടി മൈതാനത്തു നടന്ന യോഗത്തെ അഭിസംബോധനചെയ്യാന്‍ നിയോഗിക്കപ്പെട്ടത്‌ വിശ്വംഭരനായിരുന്നു. ആ പ്രസംഗത്തിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റുചെയ്‌ത്‌്‌ തിരുവനന്തപുരം സബ്‌ജയിലിലേക്കയച്ചു. വിചാരണത്തടവുകാരനായി ജയില്‍വാസമനുഷ്‌ഠിയ്‌ക്കുന്നതിനിടയ്‌ക്കാണ്‌ 1957-ലെ തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തെുവരുന്നത്‌. ജയിലില്‍കിടന്നുകൊണ്ടുതന്നെ അദ്ദേഹം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വോട്ടെടുപ്പിന്‌ ഒരാഴ്‌ചമാത്രമുള്ളപ്പോഴാണ്‌ ജയില്‍മോചിതനായത്‌. കമ്മ്യൂണിസ്റ്റുകള്‍ മുന്നേറ്റം കുറിച്ച ഈ തെരഞ്ഞെടുപ്പില്‍ പി.വിശ്വംഭരന്‍ പരാജയപ്പെട്ടു. മണ്‌ഡലങ്ങളുടെ പുനര്‍വിഭജനം പരാജയത്തിനുപ്രധാന കാരണമായി. പി.വിശ്വംഭരനെ തോല്‍പ്പിച്ച്‌ അവണാകുഴി സദാശിവന്‍ അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

Thursday, July 15, 2010

P.Viswambharan In Parliament

പാര്‍ലമെന്റിലേയ്‌ക്ക്‌


രണ്ടു വര്‍ഷത്തോളമുള്ള ഒരിടക്കാലം പ്രസിഡന്റ്‌ ഭരണത്തിന്‍കീഴില്‍കഴിഞ്ഞ കേരളം 1967-ലെ നാലാം പൊതു തെരഞ്ഞെടുപ്പിനു സജ്ജമായി. ഇക്കുറി പി. വിശ്വംഭരനു ലഭിച്ച ദൗത്യം അതുവരെയുളളതില്‍നിന്നുവ്യത്യസ്‌തമായിരുന്നു. തിരുവനന്തപുരം പാര്‍ലമെന്റ്‌ മണ്‌ഡലത്തെ പ്രതിനിധീകരിച്ച്‌ ലോക്‌സഭയിലേക്ക്‌ മത്സരിക്കുക. ദൗത്യം ഏറ്റെടുത്ത വിശ്വംഭരനു നേരിടേണ്ടിവന്നത്‌ പഴയ പ്രതിയോഗിയായ ജി.ചന്ദ്രശേഖരപിള്ളയെത്തന്നെയായിരുന്നു. ഈ കാലത്തിനിടയ്‌ക്ക്‌ തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ ബഹുദൂരം പിന്നിട്ടിരുന്ന ശ്രീ. വിശ്വംഭരന്‍ ചന്ദ്രശേഖരപിള്ളയ്‌ക്കുചേര്‍ന്ന എതിരാളിയായിക്കഴിഞ്ഞിരുന്നു. ആദ്യവസാനം പ്രവചനാതീതമായ മത്സരമായിരുന്നുഅത്‌. എങ്കിലും അവസാനം നേരിയ ഭൂരിപക്ഷത്തിനു പി. വിശ്വംഭരന്‍ ജയിച്ചു. മത്സരഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ അത്‌ കേരള സോഷ്യലിസ്റ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിളവെടുപ്പായി. ഇരുപത്‌ അസംബ്ലി സീറ്റുകളും മൂന്നു ലോക്‌സഭാ സീറ്റുകളും പാര്‍ട്ടി നേടി.

സംഭവബഹുലമായിരുന്നു നാലാം ലോക്‌സഭയുടെ കാലാവധി. കോണ്‍ഗ്രസ്സിലെ ഭിന്നിപ്പും ഒരു സ്വേച്ഛാധിപതിയുടെ ഊര്‍ജ്ജസമാഹരണവുമെല്ലാം ഈ സഭയിലാണ്‌ ഇന്തൃ ദര്‍ശിച്ചത്‌. ആ കാലഘട്ടം വരെ കോണ്‍ഗ്രസ്‌ പാര്‍ട്ടി വ്യക്തിത്വമുള്ള നേതാക്കളുടെ സംഘടനയായിരുന്നെങ്കില്‍ അക്കാലം മുതല്‍ അത്‌ അടിമകളുടെ കൂടാരമായി അധഃപതിക്കുകയായിരുന്നു. അധികാരം തലയ്‌ക്കു പിടിച്ച~ഒരസാധാരണ സ്‌ത്രീയുടെ കുഞ്ഞാട്ടിന്‍പറ്റമായി മാറി കോണ്‍ഗ്രസ്‌. വ്യക്തിത്വത്തിന്റെ ഒരംശമെങ്കിലും അവശേഷിച്ചിരുന്നവര്‍ ഈ അടിമക്കൂടാരംവിട്ടു പുറത്തുപോയി. അവര്‍ക്കുപക്ഷെ വേണ്ടത്ര പ്രാണവായുനല്‌കാന്‍ ജനങ്ങള്‍ തയ്യാറായില്ല. അങ്ങനെ 1975-ലെ ദുരന്തം ഏറ്റുവാങ്ങാന്‍ ജനം ഒരു സ്വേച്വഛാധിപതിയെ വളര്‍ത്തിയെടുക്കുകയായിരുന്നു.

കേരളത്തിലെ സോഷ്യലിസ്റ്റു പ്രസ്ഥാനവും ഈ കാലത്ത്‌ പലപരിണാമങ്ങളിലൂടെയും കടന്നു പോയിരുന്നു. 1968-ല്‍ എസ്‌.എസ്‌.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട കച്ച്‌ സത്യഗ്രഹത്തില്‍ സംസ്ഥാനത്തെ മന്ത്രിമാരുള്‍പ്പെടെ എല്ലാ സോഷ്യലിസ്റ്റംഗങ്ങളും പങ്കെടുക്കണമെന്ന്‌ കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശമുണ്ടായി. എന്നാല്‍ ഈ നിര്‍ദ്ദേശം പാലിക്കാനുള്ള ഭരണഘടനാപരമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി കേരളത്തിലെ ഭൂരിപക്ഷം എസ്‌.എസ്‌.പി അംഗങ്ങളും കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം നിരാകരിച്ചു. 20 പാര്‍ട്ടി എം.എല്‍.എമാരില്‍ 13 പേര്‍ പാര്‍ട്ടിവിട്ട്‌ പുതിയൊരുപാര്‍ട്ടി രൂപീകരിച്ചു. പിന്നീട്‌ കേരളത്തിലെപ്പോലെ എസ്‌.എസ്‌.പി വിട്ടുവന്ന മററു സംസ്ഥാനങ്ങളിലെ സോഷ്യലിസ്റ്റുകളെക്കൂടി കൂട്ടിച്ചേര്‍ത്ത്‌ ഐ.എസ്‌.പി ഉണ്ടാക്കി. പി. വിശ്വംഭരനും മറ്റ്‌ മൂന്നു പാര്‍ട്ടി എംപിമാരും ഇതേമട്ടില്‍ എസ്‌.എസ്‌.പി വിട്ട്‌ പുറത്തുവന്ന്‌ ഐ.എസ്‌.പിയില്‍ചേര്‍ന്നു.

നാലാം ലോക്‌സഭയില്‍ കേരളത്തില്‍നിന്ന്‌ കോണ്‍ഗ്രസ്‌ ടിക്കറ്റില്‍ ജയിച്ചത്‌ ശ്രീ പനമ്പിള്ളി ഗോവിന്ദമേനോന്‍ മാത്രമായിരുന്നു. സഭയുടെ കാലാവധി അവസാനിക്കുംമുമ്പുതന്നെ കേന്ദ്രത്തില്‍ ക്യാബിനറ്റു മന്ത്രിയായിരുന്ന പമ്പിള്ളി അന്തരിച്ചു. ഒപ്പംതന്നെ രാജ്യസഭയിലും കേരളത്തില്‍നിന്ന്‌ കോണ്‍ഗ്രസ്സിന്‌ ഒരംഗവും ഇല്ലാത്ത അവസ്ഥയും വന്നു. ഈ സമയത്ത്‌ പി. വിശ്വംഭരനെ കോണ്‍ഗ്രസ്സിലേക്കു കൊണ്ടുപോകാന്‍ ചില ശ്രമങ്ങള്‍ നടന്നു. അന്ന്‌ കേന്ദ്രമന്ത്രിയായിരുന്ന രഘുനാഥ റെഡ്ഡിയായിരുന്നു ഇതിനു മുന്‍കൈയെടുത്തത്‌. അദ്ദേഹം പ്രധാനമന്ത്രിയുമായി ഒരു കൂടിക്കാഴ്‌ച സംഘടിപ്പിച്ച്‌ പി. വിശ്വംഭരനെയും കൂട്ടി ഇന്ദിരാഗാന്ധിയെ കാണാന്‍പോയി. ആ വേളയില്‍ വിശ്വംഭരന്‍ ജി.പി. മംഗലത്തുമഠത്തെയും ഒപ്പം കൂട്ടി. കോണ്‍ഗ്രസ്സില്‍ ചേരുകയാണെങ്കില്‍ കേന്ദ്രമന്ത്രിസഭയില്‍ ഉപമന്ത്രിസ്ഥാനം നല്‌കാമെന്നും കഴിവുതെളിയിച്ചാല്‍ കൂടുതല്‍ ഉയര്‍ന്ന ചുമതലകള്‍ നല്‌കപ്പെടുമെന്നും റെഡ്ഡി അദ്ദേഹത്തെ ധരിപ്പിച്ചു. എന്നാല്‍ തന്റെ പാര്‍ട്ടിയിലെ ഭിന്നിപ്പ്‌ കോണ്‍ഗ്രസ്സിലേക്കു ചേക്കേറാനുള്ള വഴിയൊരുക്കലല്ലെന്നും പ്രതിപക്ഷത്തിരിക്കാനുള്ള ജനവിധിലഭിച്ച താന്‍ ഈ സഭയുടെ അന്ത്യംവരെ പ്രതിപക്ഷത്തുതന്നെയായിരിക്കും ഇരിക്കുകയെന്നും ആ പ്രലോഭനത്തിനു നേരെ വിശ്വംഭരന്‍ പ്രതികരിച്ചു. കൈവട്ടകയിലെത്തിയ സൗഭാഗ്യത്തെ ഇങ്ങനെ പുറംകൈകൊണ്ടു തട്ടിമാറ്റാനുള്ള ഉള്‍ക്കരുത്താണ്‌ പി. വിശ്വംഭരനെ ഏകാകിയും മറ്റു രാഷ്‌ട്രീയക്കാരില്‍നിന്നു വ്യത്യസ്‌തനുമാക്കിയത്‌.

In Emergency and Janata Formation

അടിയന്തരാവസ്ഥയില്‍,
ജനതാപാര്‍ട്ടി രൂപീകരണത്തില്‍


ദേശീയ രാഷ്‌ട്രീയം അഴിമതിയുടെയും അധികാരഗര്‍വ്വിന്റെയും ഡര്‍ബാറായി അധഃപതിച്ചപ്പോള്‍ അതുവരെ സജീവരാഷ്‌ട്രീയത്തില്‍ നിന്നുവിട്ട്‌ സര്‍വ്വോദയ പ്രസ്ഥാനവുമായി ഒതുങ്ങിക്കഴിഞ്ഞിരുന്ന ജയപ്രകാശ്‌ നാരായണന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കു നേതൃത്വംനല്‌കാന്‍ അണിയറ വിട്ടിറങ്ങി. ഈ സംഭവവികാസങ്ങളില്‍ സംഭീതയായ പ്രധാനമന്ത്രി സര്‍വ്വഭക്ഷകമായ ആ അവസാന ആയുധം പ്രയോഗിച്ചു; അടിയന്തരാവസ്ഥ. ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങള്‍ എടുത്തുമാറ്റി. കോടതികളുടെ സ്വാതന്ത്ര്യത്തിനുമേല്‍ കൂച്ചുവിലങ്ങിട്ടു. മാധൃമങ്ങള്‍ക്ക്‌ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആയിരക്കണക്കിന്‌ പ്രതിപക്ഷ നേതാക്കളും പ്രവര്‍ത്തകരും കല്‍ത്തുറുങ്കിലടയ്‌ക്കപ്പെട്ടു.ആകെക്കൂടി ഒരുജനാധിപത്യരാഷ്‌ട്രത്തില്‍സംഭവിച്ചുകൂടാത്തതെല്ലാംസംഭവിച്ചു.                                                                      അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാത്രിയില്‍ പി. വിശ്വംഭരന്‍ കയറിനു വിപണി കണ്ടു പിടിക്കുക എന്ന ദൗത്യവുമായി ദല്‍ഹിയില്‍ നിന്ന്‌ പാറ്റ്‌നയിലേക്കു യാത്രചെയ്യുകയായിരുന്നു. ജൂണ്‍ 26-ന്‌ രാവിലെ പാറ്റ്‌നയില്‍ ട്രെയിനിറങ്ങിയപ്പോഴും അദ്ദേഹത്തിന്‌ അടിയന്തിരാവസ്ഥയുടെ വിവരം അറിയാന്‍ കഴിഞ്ഞില്ല. വാര്‍ത്ത പ്രചരിച്ചു തുടങ്ങിയില്ലെന്നു സാരം. എന്നാല്‍ വൈകാതെ തന്നെ വാര്‍ത്ത പ്രചരിച്ചു. ഒപ്പം അറസ്റ്റുകളുടെ വാര്‍ത്തയും. പാറ്റ്‌നയില്‍ നിന്ന്‌ ഗോഹാട്ടിയിലേക്കും അവിടെ നിന്നും കല്‍ക്കട്ടയിലേക്കും യാത്ര ചെയ്‌ത വിശ്വംഭരന്‍ ഗവണ്‍മെന്റ്‌ മിഷ്യനറിയുടെ പ്രവര്‍ത്തനം വ്യക്തമായി നിരീക്ഷിച്ചറിഞ്ഞു. അതോടൊപ്പം തന്നെ ആ സംസ്ഥാനങ്ങളില്‍ അറസ്‌റ്റുചെയ്യപ്പെടാതെ പുറത്തുണ്ടായിരുന്ന പല പാര്‍ട്ടി നേതാക്കളെയും കാണുകയും ചെയ്‌തു. അനന്തരം കേരളത്തിലേക്ക്‌ മടങ്ങിയ അദ്ദേഹത്തിന്‌ അറിയാന്‍ കഴിഞ്ഞത്‌ സഹപ്രവര്‍ത്തകര്‍ ഒട്ടുമുക്കാലും ജയിലിലായ വാര്‍ത്തയാണ്‌. എന്തുകൊണ്ടോ വിശ്വംഭരനെത്തേടി അറസ്റ്റു വാറണ്ടൊന്നും വരികയുണ്ടായില്ല. അദ്ദേഹം സോഷ്യലിസ്റ്റു പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞു എന്നൊരു കിംവദന്തി രാഷ്‌ട്രീയ മണ്‌ഡലത്തില്‍ പ്രചരിച്ചിരുന്നു. അതുകൊണ്ടായിരിക്കാം തനിക്കുനേരെ അറസ്റ്റു വാറണ്ട്‌ ഉണ്ടാകാത്തതെന്ന്‌ ശ്രീ. വിശ്വംഭരന്‍ അനുസ്‌മരിച്ചു.

ഒട്ടുമുക്കാലും നേതാക്കള്‍ ജയിലിലായിരുന്ന ആ സമയത്ത്‌ സ്വതന്ത്രനായിരുന്ന പി. വിശ്വംഭരന്‌ പിടിപ്പതു പണിയുണ്ടായിരുന്നു. ജയിലില്‍ കിടക്കുന്ന സഖാക്കളുടെ വീട്ടില്‍ ചെന്ന്‌ വിവരങ്ങളന്വേഷിക്കുക, ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കുക, ദല്‍ഹി യാത്രകള്‍ക്കിടയ്‌ക്കു ലഭിക്കുന്ന ലഘുലേഖകള്‍ക്ക്‌ ആവുംമട്ടില്‍ പ്രചാരം നല്‌കുക എന്നിങ്ങനെ വിശ്രമമില്ലാത്ത യാത്രയുടെ കാലമായിരുന്നു വിശ്വംഭരന്‌ അടിയന്തിരാവസ്ഥക്കാലം. എല്ലാവിധ പ്രകടനങ്ങള്‍ക്കും നിരോധനം ഉണ്ടായിരുന്ന ഇക്കാലത്ത്‌ തിരുവനന്തപുരത്ത്‌ എം.എല്‍.എ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന്‌ സേവേൃഴ്‌സ്‌ അനക്‌സിലേക്കുള്ള ഒരു പ്രകടത്തില്‍ അദ്ദേഹം പങ്കെടുത്തു. ഏറെക്കുറെ എല്ലാ പ്രതിപക്ഷ കക്ഷികളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പ്രസ്‌തുത പ്രകടനത്തില്‍ സോഷ്യലിസ്റ്റു പാര്‍ട്ടിയെ പ്രതിനിധീകരിച്ചത്‌ പി. വിശ്വംഭരനായിരുന്നു.ഏ.കെ.ജി, ഇ.എം.എസ്‌, ടി.ഒ. ബാവ തുടങ്ങിയവര്‍ ഈ പ്രകടനത്തില്‍ പങ്കെടുത്തു. വഴിക്കുവച്ച്‌ ഇവരെ അറസ്റ്റു ചെയ്‌തെങ്കിലും ചാര്‍ജ്‌ഷീറ്റിലെ തെററ്‌ ചൂണ്ടിക്കാട്ടി മജിസ്‌ട്രേട്ട്‌ എല്ലാരെയും വെറുതെ വിടുകയാണുണ്ടായത്‌.

ഇന്ത്യയിലെ പ്രതിപക്ഷ കക്ഷികള്‍ക്ക്‌ ഒരിക്കലുമുണ്ടാകാത്ത ഐക്യബോധമുണ്ടാകുന്നത്‌ ഈ അടിയന്തരാവസ്ഥക്കാലത്താണ്‌. അതിനു മുഖ്യകാരണം നിലനില്‍പ്പിനെക്കുറിച്ചുള്ള ഭയം തന്നെയായിരുന്നു. അന്ന്‌ ദേശീയ തലത്തില്‍ കോണ്‍ഗ്രസ്‌ കഴിഞ്ഞാല്‍ പ്രാമുഖ്യം നേടിയിരുന്നത്‌ നാലു കക്ഷികളായിരുന്നു. അവ സോഷ്യലിസ്റ്റുപാര്‍ട്ടി, ജനസംഘം, സംഘടനാ കോണ്‍ഗ്രസ്‌, ഭാരതീയ ക്രാന്തിദള്‍ എന്നിവയാണ്‌. ഈ കക്ഷികള്‍ ലയിച്ച്‌ ഒന്നായി കോണ്‍ഗ്രസ്സിനെ എതിരിടുക എന്ന ആലോചനകള്‍ ഉപശാലകളില്‍ കേട്ടു തുടങ്ങിയിരുന്നു. രാഷ്‌ട്രീയ കക്ഷികള്‍ എന്ന സമാനതയൊഴികെ ആശയസംഹിതകളില്‍ അങ്ങേയറ്റത്തെ വൈജാത്യം പുലര്‍ത്തുന്ന ഈ കക്ഷികള്‍ക്ക്‌ എങ്ങനെ ഒരൈക്യം കാത്തുസൂക്ഷിക്കാനാവും എന്നത്‌ അന്നേതന്നെ ചോദ്യവിഷയമായിരുന്നു. നിലനില്‌പ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ ഈ ചിന്തകളെ അകറ്റിനിറുത്തി. അങ്ങനെ ദേശീയ തലത്തില്‍ അവര്‍ ലയിക്കാന്‍ തീരുമാനിക്കുന്നു. എന്നാല്‍ ഈ തീരുമാനത്തോട്‌ കേരളത്തിലെ സോഷ്യലിസ്റ്റ്‌ നേതാക്കളില്‍ ഭൂരിഭാഗവും എതിര്‍പ്പു പ്രകടിപ്പിച്ചു. ജയിലിലായിരുന്ന പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ അരങ്ങില്‍ ശ്രീധരനും ലയനത്തിനെതിരായ നിലപാടാണ്‌ സ്വീകരിച്ചത്‌. എന്നാല്‍ സ്വതന്ത്രനായി ദേശീയതലത്തിലെ സംഭവവികാസങ്ങള്‍ നോക്കിക്കണ്ടിരുന്ന വിശ്വംഭരന്‌ ലയനത്തിനനുകൂലമായ നിലപാടാണ്‌ ഉണ്ടായിരുന്നത്‌. തന്റെ നിലപാടിലെ ശരികളെക്കുറിച്ച്‌ അനുയായികളെ ബോധ്യപ്പെടുത്താന്‍ വിശ്വംഭരന്‍ കേരളത്തിലങ്ങോളമിങ്ങോളം സഞ്ചരിച്ചു. ആ പ്രവര്‍ത്തനത്തില്‍ അദ്ദേഹം വിജയിക്കുകയും ചെയ്‌തു. അങ്ങനെ ബഹുഭൂരിപക്ഷം അണികളും ലയനത്തിനനുകൂലികളായിത്തീര്‍ന്നു. ഇതിന്റെ ഫലമായി ബോംബെയില്‍ കൂടിയ സോഷ്യലിസ്റ്റു പാര്‍ട്ടിയുടെ രഹസ്യ ദേശീയ സമ്മേളനത്തില്‍ കേരളത്തില്‍ നിന്ന്‌ മുപ്പതോളം പ്രതിനിധികള്‍ സന്നിഹിതരാവുകയും ഒരാളൊഴിച്ച്‌ മറ്റെല്ലാവരും ലയനത്തിന്‌ അനുകൂലമായി വോട്ടുചെയ്യുകയും ചെയ്‌തു. 1977 ജനുവരിയില്‍ ദല്‍ഹിയില്‍ വച്ച്‌ ജെ.പി ജനതാപാര്‍ട്ടി രൂപീകരണം ഔപചാരികമായി പ്രഖ്യാപിച്ചപ്പോള്‍ ആ യോഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുത്തത്‌ പി. വിശ്വംഭരന്‍ മാത്രമായിരുന്നു.